തിരുവനന്തപുരം: റേഷൻ കടകൾ വഴി സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം തുടക്കം മുതലേ മെല്ലേപ്പോക്കിൽ. ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുൻഗണനാ വിഭാഗം കാർഡ് ഉടമകൾക്കു പോലും പൂർണമായി വിതരണം ചെയ്യാൻ ഇനിയുമായിട്ടില്ല. ആവശ്യത്തിനു കിറ്റുകൾ കടകളിൽ എത്താത്തതാണു വിതരണത്തിലെ മെല്ലെപ്പോക്കിനു കാരണം.

39 ലക്ഷത്തിലേറെ വരുന്ന മുൻഗണനാ കാർഡുകളായ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) എന്നിവയ്ക്കുള്ള വിതരണം 7നു മുൻപ് പൂർത്തിയാക്കുമെന്നാണു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇതു വരെ എഎവൈ വിഭാഗത്തിലെ 4,15,728 കാർഡുകൾക്കും പിഎച്ച്എച്ച് വിഭാഗത്തിലെ 2,41,315 കാർഡുകൾക്കും ഉൾപ്പെടെ ആകെ 6.57 ലക്ഷം പേർക്കാണു കിറ്റ് നൽകിയത്.ആദ്യദിവസത്തെ വിതരണം മുൻഗണനാ കാർഡുകൾക്കാണ് എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻഗണന ഇതര വിഭാഗത്തിലെ 19,942 കാർഡ് ഉടമകൾക്കും കിറ്റ് നൽകിയിട്ടുണ്ട്.

നീല കാർഡ് ഉടമകളായ 12,275 പേരും വെള്ള കാർഡുള്ള 7667 പേരുമാണ് ഇങ്ങനെ കിറ്റ് വാങ്ങിയത്. ആകെയുള്ള 90.67 ലക്ഷം കാർഡ് ഉടമകളിൽ 6.76 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് വിതരണം ചെയ്തതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 18നു മുൻപു വിതരണം പൂർത്തിയാക്കുമെന്നാണു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.