തിരുവനന്തപുരം: ഓണക്കിറ്റിന് ഒപ്പം വിതരണം ചെയ്യാൻ ഏലയ്ക്ക വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം അനാവശ്യമെന്നു ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ. അഴിമതി ആരോപണത്തിലൂടെ സർക്കാരിനെ താറടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്.

തിരുവോണത്തിനു മുൻപ് പരമാവധി ഓണക്കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഗുണനിലവാരം കൂടിയ ഏലയ്ക്കയാണു വിതരണം ചെയ്തതെന്നും ടെണ്ടർ നടപടിയിലൂടെയാണ് കിറ്റിലെ എല്ലാ സാധനങ്ങളും വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതിൽ എട്ടു കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ ആരോപിച്ചിരുന്നു. കർഷകരിൽനിന്നു നേരിട്ടു വാങ്ങാതെ ഇടനിലക്കാർ വഴി ഉയർന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിച്ചുവെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.