കണ്ണൂർ: തുടക്കത്തിലെ സ്വീകാര്യത ഇക്കുറി ഓൺലൈൻ ക്‌ളാസുകൾക്ക് ലഭിക്കുന്നില്ലെന്ന് വിദ്യാഭ്യാസ പ്രവർത്തകർ. അതു കൊണ്ടു തന്നെ കടുത്ത വെല്ലുവിളിയാണ് ഇക്കുറി ഓൺലൈൻ ക്‌ളാസുകൾ നടത്തുക വഴി സ്‌കുളുകൾക്ക് നേരിടേണ്ടി വരുന്നത് ഏറെ കൗതുകമുള്ളതുകൊണ്ട്

ഓൺലൈൻ പഠനത്തിന് തുടക്കത്തിൽ നല്ല സ്വീകാര്യതയാണ് കുട്ടികൾ നൽകിയത്. എന്നാൽ തുടർച്ചയായുള്ള ക്ലാസുകളും മറ്റ് അസൈന്മെന്റുകളും കുട്ടികളിൽ വല്ലാതെ മടുപ്പുളവാക്കിയിട്ടുണ്ട്. ചില അദ്ധ്യാപകർ ക്ലാസുകൾ എടുക്കുന്ന രീതികൾ കുട്ടികളിൽ താത്പര്യമില്ലായ്മ സൃഷ്ടിക്കുന്നതായി കൗൺ സിലറായ വി.വി. റിനേഷ് പറയുന്നു.

മാത്രമല്ല കൂട്ടുകാരുമായി കൂട്ടുകൂടാൻ പറ്റാത്തതാണ് കുട്ടികൾക്ക് കൂടുതലായി വിഷമമുണ്ടാക്കുന്നത്. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്തതും കളിക്കാൻ പറ്റാത്തതുമെല്ലാം കുട്ടികളെ മൊബൈൽ ഫോണിന് അടിമയാക്കി. ഇത്തരത്തിൽ ഗെയിമുകളും മറ്റും കളിച്ച് പല കുട്ടികളും മാനസിക സമ്മർദത്തിൽ വരെ എത്തിയിട്ടുണ്ട്. പഠന രീതി നല്ലതാണെങ്കിലും തുടർപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന ഒരു ആക്ഷേപം ഉയരുന്നുണ്ട്.

പുതിയൊരു അധ്യയന വർഷം വരുമ്പോൾ ഓൺലൈൻ പഠന രീതിയിൽ ചില മാറ്റങ്ങൾ വന്നാൽ കുട്ടികൾക്ക് പഠനം കുറച്ചുകൂടി എളുപ്പമാകുകയും മാനസിക സമ്മർദം കുറയുകയും ചെയ്യും. അതാത് സ്‌കൂളിലെ അദ്ധ്യാപകർ നേരിട്ട് പഠിപ്പിക്കാൻ മുന്നിട്ടിറങ്ങണം. ഫോണിലൂടെ നിരന്തരമായി കുട്ടികളുമായും രക്ഷിതാക്കളുമായി പഠനരീതി വിലയിരുത്തണം. കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാൻ വീട്ടുപറമ്പിലൂടെയോ സമീപ പ്രദേശത്ത് കൂടിയോ രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികളെ സുരക്ഷിതമായി നടത്തുക.

കൂടാതെ കുട്ടികളിലെ ഒറ്റപ്പെടലുകൾ ഇല്ലാതാക്കാൻ രക്ഷിതാക്കളും ചേർന്ന് പ്രദേശത്തെ കുട്ടികളുമായി ചേർന്ന് വിനോദങ്ങളിലേർപ്പെടുക എന്നിവയും നിർദ്ദേശിക്കപ്പെടുന്നുണ്ട്. വിദ്യാർത്ഥികളുമായുള്ള അടുപ്പം കുറയുന്നതിനാൽ ഓൺലൈൻ ക്‌ളാസുകൾ ശ്രദ്ധിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവുന്നില്ലെന്ന പരാതി ഒഴിവാക്കാൻ വിദ്യാഭ്യാസ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കണ്ണൂരിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായ പാതിരയാട് സ്വദേശി കെ.കെ പ്രകാശൻ പറയുന്നു.

അതു കൊണ്ടു തന്നെ അദ്ധ്യാപകർ സ്‌കൂളിലേക്ക് വരിക മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമായി മുൻപിലുള്ളൂ. രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർത്ഥികളെ പ0ന അദ്ധ്യാപകർക്ക് ' കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു 'മൊബൈൽ നെറ്റ് കവറേജ് പലയിടങ്ങളിലും ലഭിക്കാത്തത് വൻ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് കണ്ണുർ ജില്ലയിലെ ഒരു പ്രമുഖ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാളായ കെ.പി ഷാജു പറയുന്നു.

സാധാരണക്കാരായ കുടുംബങ്ങൾക്ക് രണ്ടും മൂന്നും മണിക്കുറുകൾക്ക് ആവശ്യമുള്ള ഡാറ്റ യുടെ ചെലവ് താങ്ങാനും പ്രയാസമുണ്ട്.അതുകൊണ്ടുതന്നെ പകുതി ദിവസങ്ങളിൽ കുട്ടികൾ സ്‌കുളിലേക്ക് വരികയും പകുതി ദിവസങ്ങളിൽ വിടുകളിൽ നിന്നും ഓൺലൈൻ ക്‌ളാസുകൾ നേടുക മാത്രമേ വഴിയുള്ളുവെന്ന് ഷാജു മാസ്റ്റർ പറഞ്ഞു.