കോട്ടയം: കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് 45ാം വിവാഹ വാർഷികമാണ്. അദ്ദേഹത്തിന് ആശംസകൾ അരിയിച്ച് ആരാധകർ രംഗത്തുണ്ട്. അതിനിടെ 45 വർഷം മുമ്പ് പത്രത്തിൽ നൽകിയ പരസ്യം സമൂഹ മാധ്യമങ്ങളിലും വൈറലാണ്. വിവാഹ വാർഷിക ദിനമായ മെയ്‌ 30നാണ് നെറ്റിസൺസ് ഇത് കുത്തിപ്പൊക്കിയത്.

''സുഹൃത്തുക്കളെ, മെയ്‌ 30ന് ഞാൻ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ വച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരറിയിപ്പായി കരുതുമല്ലോ, സ്‌നേഹപൂർവം ഉമ്മൻ ചാണ്ടി'' ഇതായിരുന്നു പരസ്യത്തിലെ ഉള്ളടക്കം.

1977 മെയ്‌ 30നായിരുന്നു വിവാഹം. തലേദിവസമാണ് പത്രത്തിൽ പരസ്യം നൽകിയത്. ഇതിനെ കുറിച്ച് ഉമ്മൻ ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു. ''എല്ലാവരെയും നേരിട്ട് വിളിക്കാൻ സാധ്യമല്ലാത്തതിനാൽ ഞാൻ പത്രത്തിൽ ഒരു അറിയിപ്പ് നൽകി. വിരുന്നിനായി ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നില്ല. പാമ്പാടി ദയറയിൽ നിന്നുതന്നെ നാരങ്ങവെള്ളം തയാറാക്കി വന്നവർക്ക് നൽകി'' എന്നിങ്ങനെയായിരുന്നു പ്രതികരണം.