കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കേന്ദ്ര, കേരള രാഷ്​ട്രീയത്തിന്റെ പ്രതിഫലനമാകുമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയർന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ എൽ.ഡി.എഫ് സർക്കാറിന് സാധിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കേരളം അർഹിക്കുന്ന വാർത്തകളല്ല പുറത്തു വരുന്നത്. ജനങ്ങളെ ദുഃഖിപ്പിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. പെരിയയിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളോട് സർക്കാർ കാണിക്കുന്നത് വലിയ ക്രൂരതയാണ്. അന്വേഷണം സിബിഐക്ക് വിടാതിരിക്കാൻ കോടികൾ ചെലവഴിച്ച് സൂപ്രീം കോടതിയിൽ ഒടുവിൽ തിരിച്ചടി നേരിട്ടിരിക്കയാണ്. വാളയാർകേസിലും ഇതു തന്നെയാണവസ്ഥ. ഇതെല്ലാം തദ്ദേശതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കർഷകരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അനാദരവ് രാജ്യത്തിന് തന്നെ അപമാനമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷനിയമത്തിൽ അപകാതകളില്ലെങ്കിൽ അത് കർഷകരോട് പറഞ്ഞ് മനസിലാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്​ വേണ്ടത്. എന്തുകൊണ്ട്​ കർഷകരെ കാണാൻ പ്രധാനമന്ത്രി തയാറാവുന്നില്ല. കൃഷി സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണ്. ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുേമ്പാൾ സംസ്ഥാനങ്ങളെ കേൾക്കാൻ പോലും കേന്ദ്രം തയാറായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.