കോയമ്പത്തൂർ: ഊട്ടി - മേട്ടുപ്പാളയം പാതയിൽ കനത്ത മണ്ണിടിച്ചിൽ തുടരുന്ന പശ്ചാത്തലത്തിൽ മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതാണ് മണ്ണിടിച്ചിലിന് കാരണം.

ഒക്ടോബർ 13 വരെ നീലഗിരി ജില്ലയിൽ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതും കാരണമാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലിനെ തുടർന്ന് യാത്ര റദ്ദാക്കുന്നത്. ഞായറാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി കല്ലാർ എത്തുമ്പോഴേക്കും പാതയിൽ മണ്ണിടിഞ്ഞ വിവരം അറിഞ്ഞതിനെ തുടർന്ന് നിർത്തിയിട്ടിരുന്നു.

മേട്ടുപ്പാളയത്തുനിന്ന് 15 കിലോമീറ്റർ അകലെ ഹില്ലഗ്രോ സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. വ്യാഴാഴ്ച മണ്ണിടിച്ചൽ ഉണ്ടായതിന് ഒരു കിലോമീറ്റർ അകലെയാണ് വീണ്ടും മണ്ണ് ഇടിഞ്ഞത്. താൽക്കാലികമായി പാതയിലെ കല്ലും മണ്ണും മാറ്റി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും മണ്ണ് ഇടിയുന്ന സാഹചര്യം വന്നതോടെ റെയിൽവേ യാത്രാ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു.