തിരുവനന്തപുരം: എൽ.ഡി.എഫിന് ഭരണത്തുടർച്ചയെന്ന് ആവർത്തിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടർ രണ്ടാംഘട്ട അഭിപ്രായ സർവേ. മാർച്ച് 19-നാണ് ആദ്യഘട്ട അഭിപ്രായ സർവേ പുറത്തെത്തിയത്. അതിലെ കണക്കുകളേ അപേക്ഷിച്ച് എൽ.ഡി.എഫിന് രണ്ടു സീറ്റുകൾ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകൾ കൂടിയേക്കാമെന്നും രണ്ടാം ഘട്ട അഭിപ്രായ സർവേ വിലയിരുത്തുന്നു.

മാർച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സർവേയിൽ 75-83 സീറ്റുകൾ വരെയായിരുന്നു എൽ.ഡി.എഫിന് പ്രവചിച്ചിരുന്നത്. എന്നാൽ അഞ്ചുദിവസം കഴിഞ്ഞുള്ള രണ്ടാംഘട്ട സർവേ പ്രകാരം 73-83 സീറ്റ് വരെയാണ് എൽ.ഡി.എഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം ആദ്യഘട്ട സർവേയിൽ യു.ഡി.എഫിന് പ്രവചിക്കപ്പെട്ടിരുന്നത് 56-64 സീറ്റുകളായിരുന്നു. എന്നാൽ രണ്ടാംഘട്ട സർവേയിൽ രണ്ടു സീറ്റുകളുടെ വർധനയാണ് പ്രവചിക്കപ്പെടുന്നത്. അതായത് യു.ഡി.എഫ്.: 56-66.

എൻ.ഡി.എയ്ക്ക് 0-2 സീറ്റുകളായിരുന്നു ആദ്യഘട്ട സർവേയിൽ പ്രവചിക്കപ്പെട്ടിരുന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ 0-1 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അവസാന സീറ്റ് നില പ്രകാരം എൽ.ഡി.എഫ്. 79 സീറ്റ് നേടുമെന്നായിരുന്നു ആദ്യഘട്ട പറഞ്ഞിരുന്നത്. ഇതിൽനിന്ന് ഒരു സീറ്റിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 78 സീറ്റുകൾ എൽ.ഡി.എഫിന് കിട്ടുമെന്നാണ് രണ്ടാംഘട്ട സർവേ ഫലം പറയുന്നത്.

രണ്ടാംഘട്ട അഭിപ്രായ സർവേ പ്രകാരം യു.ഡി.എഫിന് 61 സീറ്റും ലഭിക്കും. 60 സീറ്റായിരുന്നു ആദ്യഘട്ട സർവേയിൽ പറഞ്ഞിരുന്നത്. എൻ.ഡി.എയ്ക്ക് ഒരു സീറ്റാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണയും എൻ.ഡി.എയ്ക്ക് ഒരു സീറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സർക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിയുടെ പ്രകടനം, ആരാകണം മുഖ്യമന്ത്രി, സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ നിങ്ങളുടെ നിലപാട് മാറിയോ, എൽ.ഡി.എഫ്. സ്ഥാനാർത്ഥി പട്ടികയ്ക്കു ശേഷം പിണറായി ശക്തനായോ എന്നീ ചോദ്യങ്ങളും രണ്ടാംഘട്ട സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.

സർക്കാരിന്റെ പ്രകടനം മികച്ചത്-37.9% പേർ വിലയിരുത്തിയപ്പോൾ ശരാശരിയെന്ന് 33.8% പേർ അഭിപ്രായപ്പെട്ടു. 28.3 ശതമാനം മോശമെന്ന് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തയതിൽ മികച്ചത്-39.5%, ശരാശരി-36.5%, മോശം-24% എന്നാണ് വിലയിരുത്തുന്നത്.

ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പിണറായി വിജയനെ 39.3% പേർ പിന്തുണച്ചു. ഉമ്മൻ ചാണ്ടി-26.5%, ശശി തരൂർ-8.9%, മുല്ലപ്പള്ളി രാമചന്ദ്രൻ-8.8%, കെ.കെ. ശൈലജ-4.1%, രമേശ് ചെന്നിത്തല-2.6%,

സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ നിങ്ങളുടെ നിലപാട് മാറിയോ എന്ന ചോദ്യത്തിന് മാറിയെന്ന് അഭിപ്രായപ്പെട്ടത് 28.9 ശതമാനം പേരാണ്. മാറിയില്ല-48.5%, അറിയില്ല-22.6%,

എൽ.ഡി.എഫ്. സ്ഥാനാർത്ഥി പട്ടികയ്ക്കു ശേഷം പിണറായി ശക്തനായോ എന്ന ചോദ്യത്തിന് ശക്തനായി എന്ന അഭിപ്രായമാണ് 46.7 ശതമാനം പേർക്കുള്ളത്. ശക്തനായില്ല എന്ന് 36.9ശതമാനം പേരും അറിയില്ല എന്ന് 16.4 ശതമാനം പേരും അഭിപ്രായപ്പെട്ടു.