ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര ഓർഡിനൻസുകൾക്കെതിരായ പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുന്നു. ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഉത്തർപ്രദേശിലും പ്രക്ഷോഭം ആരംഭിച്ചു. എസൻഷ്യൽ കമോദിറ്റീസ്(അമൻഡ്‌മെന്റ്) ഓഡിനൻസ്, ഫാർമേഴ്‌സ് (എംപവർമെന്റ് അൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്യുറൻസ് ആൻഡ് ഫാം സെർവീസ് ഓഡിനൻസ്, ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ഓഡിനൻസ് എന്നിവയ്‌ക്കെതിരെയാണ് കർഷകർ പ്രതിഷേധം നടത്തുന്നത്. അഖിലേന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി(എ.ഐ.കെ.എസ്.സി.സി)യാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.

കർഷക പ്രക്ഷോഭം വരും ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കർഷകരും ഏറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര, കർണാടക, കേരള, തമിഴ്‌നാട്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കർഷകരോടും സെപ്റ്റംബർ പതിനാലിന് പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പ്രതിഷേധത്തിൽ അണിനിരക്കാൻ എ.ഐ.കെ.എസ്.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിന്റെ നീക്കം പൂർണമായും കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതാണെന്ന് അഖിലേന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി(എ.ഐ.കെ.എസ്.സി.സി)പറഞ്ഞു. തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഓഡിനൻസിനെതിരെ തെരുവുകളിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.ദേശീയ പാതയിൽ അണിനിരന്നാണ് ഹരിയാനയിലെ കർഷകർ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്‌

ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതും, രാജ്യത്തിന്റെ കാർഷിക മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഓഡിനൻസ് എന്ന് കർഷകർ പറയുന്നു.കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ ഓഡിനൻസ് ഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്. എന്നാൽ കേന്ദ്ര നടപടി കർഷകരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കർഷക സംഘടനകളും പറയുന്നു. സെപ്റ്റംബർ പതിനാലിന് പാർലമെന്റ് ചേരാനിരിക്കെയാണ് കർഷകർ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയത്.