വാഷിങ്ങ്ടൺ: ലോകസിനിമയും കോവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‌കർ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കുന്ന, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക ഷോയിൽ ആണ് അവാർഡുകൾ പ്രഖ്യാപിക്കുക. പരമ്പരാഗത വേദിയായ ഡോൾബി തിയറ്ററുകളിലും ചടങ്ങുകൾ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചൽസിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയ യൂണിയൻ സ്റ്റേഷൻ ആണ്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏർപ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തിൽ വേദിയാവുന്ന യൂണിയൻ സ്റ്റേഷൻ ഡാർക് നൈറ്റ് റൈസസ്, പേൾ ഹാർബർ ഉൾപ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങൾക്ക് ലൊക്കേഷൻ ആയിട്ടുമുണ്ട്.

സംവിധായകൻ സ്റ്റീവൻ സോഡർബെർഗിന്റെ നേതൃത്വത്തിലാണ് ഷോയുടെ നിർമ്മാണം. വേദികളിൽ നേരിട്ടെത്തുന്നവർക്കു പുറമെ പല അതിഥികളും നോമിനേഷൻ ലഭിച്ചവരും പല സ്ഥലങ്ങളിൽ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുക്കും. സൂം മീറ്റിങ് ഒഴിവാക്കിയിട്ടുണ്ട്. പതിവുപോലെ ഇക്കുറിയും ഷോ അവതാരകൻ ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെ പുരസ്‌കാര ജേതാക്കളിൽ മിക്കവരും പുരസ്‌കാര ദാതാക്കളായി എത്തുകയും ചെയ്യും. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും ചേർന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ച നോമിനേഷൻ ലിസ്റ്റിൽ ഇന്ത്യൻ എൻട്രികളൊന്നുമില്ല. എന്നാൽ അരവിന്ദ് അഡിഗയുടെ ബുക്കർ പുരസ്‌കാരം ലഭിച്ച 'ദി വൈറ്റ് ടൈഗറി'ന്റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്‌കാരം അവലംബിത തിരക്കഥാ വിഭാഗത്തിൽ മത്സരിക്കാനുണ്ട്.

'ദി ഫാദർ, ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസ്സിയ, മാങ്ക്, മിനാരി, നൊമാഡ്‌ലാൻഡ്, പ്രൊമിസിങ് യംഗ് വുമൺ, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ഷിക്കാഗോ 7 എന്നിവയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് തോമസ് വിന്റർബെർഗും ഡേവിഡ് ഫിഞ്ചറുമുൾപ്പെടെ അഞ്ചു പേർ. മികച്ച നടനുള്ള പുരസ്‌കാരത്തിന് 83കാരനായ ആന്റണി ഹോപ്കിൻസ് ഉണ്ട് എന്നതും പ്രത്യേകതയാണ്. കരിയറിലെ ആറാമത്തെ നോമിനേഷനാണ് ഇത്തവണ അദ്ദേഹത്തിന്. 'സൈലൻസ് ഓഫ് ദി ലാമ്പ്‌സി'ലെ അഭിനയത്തിന് 1992ൽ ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മുൻനിര ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിന്റെ ചിത്രങ്ങൾക്ക് 36 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചിരിക്കുന്നത് എന്നതും കൗതുകമാണ്. നെറ്റ്ഫ്‌ളിക്‌സ് നിർമ്മിച്ച ഡേവിഡ് ഫിഞ്ചർ ചിത്രം 'മാങ്കി'ന് 10 നോമിനേഷനുകളാണ് ലഭിച്ചത്. ഏറ്റവുമധികം നോമിനേഷനുകൾ ലഭിച്ച ചിത്രവും അതു തന്നെ.