തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ കേരളത്തിലെ നെൽ കർഷകർക്ക് ആശ്വാസമായി നെൽകർഷകർക്കുള്ള റോയൽറ്റി. സംസ്ഥാനത്ത് നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നതാണ് പദ്ധതി. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടായിരിക്കും തുക എത്തിക്കുക.

ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ സ്വന്തമായോ, മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ നെൽകൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. എന്നാൽ ഭൂമി മൂന്നു വർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടാകില്ല. 2020-'21 ബജറ്റിൽ നെൽക്കൃഷി വികസനത്തിനു 118.24 കോടി രൂപ വകയിരുത്തിയ പ്രകാരമാണു പദ്ധതി.

ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണു നിലവിൽ നെൽക്കൃഷി. സെപ്റ്റംബർ 11 മുതൽ ഇതിന് അപേക്ഷിക്കാം. www.aims.kerala.gov.in പോർട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസോ പാൻ കാർഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും മറ്റും ഉൾപ്പെടുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ്, കാൻസൽ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്ലോഡ് ചെയ്യണം.

കാർഷിക മേഖലയിൽ ഈ സർക്കാർ വന്നതിന് ശേഷം വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തുന്നത്. മണ്ണിൽ പണിയെടുക്കുന്നവന് മനസ്സ് നിറയുന്ന രീതിയിൽ പ്രതിഫലം ലഭ്യമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത് എന്ന് കർഷകരും സാക്ഷ്യപ്പെടുത്തുന്നു. സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉൽപ്പാദനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് 100 ദിന കർമ്മ പരിപാടി പ്രഖ്യാപിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിപണനം പ്രധാനം പ്രശ്‌നമായി ഉയർന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തിൽ  14 ഇനം പച്ചക്കറികൾക്ക്  തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏർപ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരിൽ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃംഖല ആരംഭിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൃഷിക്കാർക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നൽകും. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മിച്ച പഞ്ചായത്തുകളിൽ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോൾ വ്യാപാര നഷ്ടം ഉണ്ടായാൽ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാൻ ഫണ്ടിൽ നിന്നും നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. കരട് രൂപരേഖ ചർച്ചയ്ക്കുവേണ്ടി സെപ്റ്റംബർ രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാർഷിക കലണ്ടർ പ്രകാശിപ്പിക്കും. 13 വാട്ടർഷെഡ്ഡ് പദ്ധതികൾ പൂർത്തീകരിക്കും. 500 ടെക്‌നീഷ്യന്മാരുടെ പരിശീലനം പൂർത്തിയാക്കി 500 കേന്ദ്രങ്ങളിൽക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കൻ 50 ഔട്ട്‌ലറ്റുകൾകൂടി തുടങ്ങും. മൺറോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും. 250 തദ്ദേശഭരണ സ്ഥാപനങ്ങൾ സമ്പൂർണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.