കൊച്ചി: എറണാകുളം ജില്ലയിലെ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കി. ഓക്സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണമെന്നും ഓക്സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ചോർച്ചയിലൂടെയോ മറ്റു തരത്തിലോ ഓക്‌സിജൻ പാഴാകാതെ ശ്രദ്ധിക്കണം. അടിയന്തര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകൾ ആശുപത്രികൾ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപ്പറേഷനുകൾ നടക്കുന്നുവെങ്കിൽ അതിന്റെ വിവരങ്ങൾ മുൻകൂട്ടി ഓക്സിജൻ വാർ റൂമിൽ അറിയിക്കണം.

സ്വകാര്യ ആശുപത്രികളിൽ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാൽ സ്വകാര്യ ആശുപത്രികൾ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണം. സംഘത്തിന്റെ പരിശോധനകളുമായി ആശുപത്രികൾ സഹകരിക്കുകയും ഒരു നോഡൽ ഓഫിസറെ ഇതിനായി നിയമിക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ അറിയിച്ചു.