കോവിഡ് വ്യാപനം; മെഡിക്കൽ ഓക്‌സിജൻ യാത്രാദൗത്യവുമായി ഇന്ത്യൻ റെയിൽവേ; 20 ഓക്‌സിജൻ എക്സ്‌പ്രസുകൾ എത്തിച്ചത് 1125 മെട്രിക് ടൺ ജീവവായു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽഎംഒ) എത്തിക്കുന്ന യാത്രാദൗത്യം വിജയകരമായി തുടർന്ന് ഇന്ത്യൻ റെയിൽവേ. ഇതുവരെ, 76 ടാങ്കറുകളിൽ ഏകദേശം 1125 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജനാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.

ആവശ്യക്കാരിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്ന തീവണ്ടികളാണ് ഓക്സിജൻ എക്സ്പ്രസുകൾ. പദ്ധതിയുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ വഹിച്ചുകൊണ്ടുള്ള ആദ്യ തീവണ്ടി വിശാഖപട്ടണത്ത് നിന്നും മുംബൈയിലേക്കാണ് എത്തിച്ചേർന്നത്.

ലക്നൗവിൽ നിന്നും ബൊക്കാറോവിലേക്കായിരുന്നു രണ്ടാമത്തെ ഓക്സിജൻ എക്സ്പ്രസ് സർവ്വീസ് നടത്തിയത്. ലക്നൗവിനും, വാരണാസിക്കും ഇടയിലെ ഹരിത ഇടനാഴി ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ സഹായകമായി.

മഹാരാഷ്ട്ര (174 മെട്രിക് ടൺ), ഉത്തർപ്രദേശ് (430.51 മെട്രിക് ടൺ), മധ്യപ്രദേശ് (156.96 മെട്രിക് ടൺ), ഡൽഹി (190 മെട്രിക് ടൺ), ഹരിയാന (109.71 മെട്രിക് ടൺ), തെലങ്കാന (63.6 മെട്രിക് ടൺ)- എന്നിങ്ങനെയാണ് ഓക്‌സിജൻ എത്തിച്ചത്. ഇതിനായി ഇരുപത് ഓക്‌സിജൻ എക്സ്‌പ്രസുകൾ യാത്ര പൂർത്തിയാക്കി.

കൂടാതെ 27 ടാങ്കറുകളിലായി ഏകദേശം 422 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ വഹിച്ചുള്ള ഏഴ് ഓക്‌സിജൻ എക്സ്‌പ്രസ്സുകൾ യാത്ര തുടരുന്നു. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച് കഴിയുന്ന വേഗതയിൽ കഴിയുന്നത്ര മെഡിക്കൽ ഓക്‌സിജൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ.