തിരുവനന്തപുരം: പൊതുമരാമത്ത് പ്രവർത്തികൾ പരിശോധിക്കാൻ പ്രത്യേക നിർദേശങ്ങൾ നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രവർത്തികൾ ജനങ്ങൾക്കു കൂടി അറിയാവുന്ന രീതിയിൽ പുതിയ പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥർ ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും പൂർണമായി ഫീൽഡിലിറങ്ങിയാൽ തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡിന്റെ പരിപാലനവും പ്രധാന പ്രശ്‌നമാണ്. അത്‌കൊണ്ടു തന്നെ റോഡ് നിർമ്മാണത്തിൽ സുതാര്യത ഉറപ്പ് വരുത്തും. ഒരോ നിയമസഭ മണ്ഡലങ്ങളിൽ പരിശോധന സമിതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ഉദ്യോഗസ്ഥർ റോഡ് പരിശോധിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും റെക്കോർഡ് ചെയ്യും. റോഡ് പരിശോധന റിപ്പോർട്ട് ചെയ്യാൻ പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫീൽഡിൽ പോകുന്നത് പൊതുമരാമത്ത് ചട്ടമാണ്. ഉദ്യോഗസ്ഥർ പരിപൂർണ്ണമായി ഇറങ്ങിയാൽ തന്നെ പൊതുമരാമത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. എന്നാൽ ഉദ്യോഗസ്ഥർ അവരുടെ ശേഷി ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരവാദിത്വപ്പെട്ടവർ ഫീൽഡിൽ പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും.

പൊതുമരാമത്ത് പ്രവൃത്തികൾ ജനങ്ങൾക്ക് വിരൽ തുമ്പിൽ ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. പൊതുമരാമത്ത് മാന്വൽ അനുസരിച്ചാണ് പ്രവർത്തികൾ പോകുന്നതെങ്കിൽ എല്ലാം നന്നായി നടക്കും. കോടതി പറയുന്നതിന് മുമ്പ് പൊതുമരാമത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.