കോഴിക്കോട്: ചെസ്സുകളിക്കാൻ മിടുക്കനായിരുന്നു മുഹമ്മദ് റിയാസ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വിശ്വനാഥൻ ആനന്ദുമായി ചെസ് കളിച്ചിട്ടുണ്ട് റിയാസ്. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ 15 വയസ്സിൽ താഴെയുള്ള 40 പേരോടു ഒരേസമയം മത്സരിച്ച ആനന്ദ് അന്നു ആനന്ദിനോട് പൊരുതി തോൽക്കുകയായിരുന്നു. ചെസ്‌ബോർഡിലെ കരുനീക്കങ്ങൾക്ക് അപ്പുറത്തേക്ക് രാഷ്ട്രീയത്തിലും സമര#്ത്ഥമായ കരുനീക്കങ്ങൾ നടത്തിയതോടെയാണ് മുഹമ്മദ് റിയാസിനെ തേടി മന്ത്രിപദവി എത്തുന്നത്.

മുഖ്യമന്ത്രിയുടെ മരുമകൻ ആയതു കൊണ്ടാണ് മന്ത്രിസ്ഥാനം എന്ന ആക്ഷേപങ്ങൾ ഉയരുമ്പോഴും അതെല്ലാം അസ്ഥാനത്താകണെന്ന് റിയാസിന്റെ രാഷ്ട്രീയ പ്രൊഫൈൽ പരിശോധിക്കുമ്പോൾ വ്യക്തമാകും. ചെറുപ്പകാലം മുതൽ ചെങ്കൊടി പിടിച്ച ചരിത്രമാണ് മുഹമ്മദ് റിയാസിനുള്ളത്. സംസ്ഥാന സബ് ജൂനിയർ ചെസ് ചാംപ്യനായിരുന്ന റിയാസിനെ പിന്നീടു കണ്ടത് യുവജന സമരവേദികളിലായിരുന്നു. 2011 ൽ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്കു നടന്ന ഡിവൈഎഫ്‌ഐ മാർച്ചിനെതിരെയുള്ള ലാത്തിച്ചാർജിൽ പരുക്കേറ്റ് ഒരു മാസം ചികിത്സയിൽ കഴിഞ്ഞു. വിവിധ സമരങ്ങളുടെ ഭാഗമായി ജയിലിൽ കഴിഞ്ഞത് 150 ദിവസത്തോളം.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. ബേപ്പൂരിൽ നിന്നുമാണ് മുഹമ്മദ് റിയാസ് കേരള നിയമസഭയിലേക്ക് എത്തുന്നത്. കന്നി അംഗത്തിൽ തന്നെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ച റിയാസ് ഇനി മന്ത്രിപദത്തിലേക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് മന്ത്രിസഭയിൽ ഇടം ലഭിച്ചത്.

സ്‌കൂൾ പഠനകാലത്ത് തന്നെ എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ വ്യക്തിയാണ് മുഹമ്മദ് റിയാസ്. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഇത്. ഫാറൂഖ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. 1997 ലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫാറൂഖ് കോളേജിലെ എംഎസ്എഫിന്റെ കുത്തക തകർക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.

1998ൽ കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയുമായി. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. 2017 ലാണ് ഡിവൈഎഫ്ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.സിഐ.ടി.യു രംഗത്തും ജില്ലയിൽ സജീവമായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധേ നേടിയ മുഹമ്മദ് റിയാസ് ഡൽഹിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തതും റിയാസാണ്. തമിഴ്‌നാട്ടിൽ ജാതിവെറിയന്മാർ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഫാറൂഖ് കോളേജിൽ നിന്ന് ബികോം ബിരുദവും കോഴിക്കോട് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടി. പൊലീസ് കമീഷണറായി വിരമിച്ച പി എം അബ്ദുൾ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയാണ് ഭാര്യ.