കോട്ടയം: ക്രിസ്ത്യൻ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ കുട്ടികൾ ജനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പാലാ അതിരൂപതാ സർക്കുലറിനെ പിന്തുണച്ച് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറവാണെന്നും ജനസംഖ്യ ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രം കുറച്ചാൽ പോരെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

' കുറച്ചു പിള്ളേര് വേണമെന്നേ... എല്ലാം നമുക്കൊന്ന് നമ്മളൊന്ന് എന്ന് പറഞ്ഞ് നടക്കുകയാ. ആദ്യം നമ്മൾ രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു. സർക്കാരുണ്ടാക്കുന്ന ഇടപാടാണ്. ഇപ്പോൾ നമ്മളൊന്ന് പിന്നെ നമുക്കെന്തിന് എന്നായി. പിള്ളേര് കൂടുതൽ വേണമെന്നതിനെ ഞാൻ പിന്തുണയ്ക്കുന്നു. എന്നാ ജനസംഖ്യയെന്നാ. അത് ക്രിസ്ത്യാനി മാത്രം നിയന്ത്രിച്ചാൽ മതിയോ. ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം നിയന്ത്രിക്കുക എന്ന് പറയുന്നത് എന്ത് ന്യായമാണ്. നിയന്ത്രിക്കുന്നെങ്കിൽ എല്ലാവരും നിയന്ത്രിക്കണം,' പിസി ജോർജ് പറഞ്ഞു. ജനസംഖ്യയുടെ അനുപാതം തെറ്റുന്നത് ശരിയല്ലെന്നും പിസി ജോർജ് പറഞ്ഞു

. ജനസംഖ്യ വർദ്ധനവ് പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങളുമായാണ് പാലാ രൂപതയുടെ സർക്കുലർ പുറത്തിറങ്ങിയത്. 2000 ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി അടുത്ത മാസം മുതൽ തന്നെ പ്രാബല്യത്തിൽ വരും. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനം ലഭിക്കുമെന്നായിരുന്നു അദ്യ പ്രഖ്യാപനം എന്നാൽ സർക്കുലറിൽ പാലാ രൂപതയുടെ കീഴിലുള്ള മറ്റ് വിദ്യാഭാസ്ഥാപനങ്ങളിലും സ്‌കോളർഷിപ്പ് നൽകുമെന്നാണ് അറിയിക്കുന്നത്.