ന്യൂഡൽഹി: ജമ്മു കശ്മീർ റിയൽ എസ്റ്റേറ്റിന്റെ ഭാഗമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ജമ്മു കശ്മീർ ജനങ്ങളാണ്. അവരുടെ അവകാശങ്ങളും ആഗ്രഹങ്ങളും ബഹുമാനിക്കപ്പെടണം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന തന്റെ പാർട്ടിയുടെ ആവശ്യം അദ്ദേഹം ആവർത്തിച്ചു.

ഭരണഘടന വഴി സ്ഥാപിതമായതൊന്നും ഭരണഘടനയുടെ വ്യവസ്ഥകൾ തെറ്റായി വ്യാഖ്യാനിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പാർലമെന്റ് നിയമങ്ങൾ വഴി ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇൻസ്ട്രുമെന്റ് ഓഫ് ആക്സെസഷൻ ഒപ്പുവെച്ച് ഇന്ത്യയുടെ ഭാഗമായ സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ആ പദവി എല്ലാക്കാലത്തും അനുഭവിക്കാൻ അതിന് സാധിക്കണം. ജമ്മു കശ്മീർ എന്നുപറയുന്നത് റിയൽ എസ്റ്റേറ്റിന്റെ ഒരു ഭാഗമല്ല. ജമ്മു കശ്മീർ ജനങ്ങളാണ്. അവരുടെ അവകാശങ്ങളും ആഗ്രഹങ്ങളും ബഹുമാനിക്കപ്പെടണം.' ചിദംബരം ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞ രണ്ടു വർഷമായി സുപ്രീം കോടതിയിലാണെന്നും അതിന് പരിഹാരമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീർ വിഷയത്തിൽ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാൻ അപ്രകാരം മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറയുന്നു.

ജൂൺ 24-ന് ജമ്മു കശ്മീരിലെ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗത്തിന് വിളിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് തങ്ങളുടെ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്.