തിരുവനന്തപുരം: കോൺഗ്രസിലെ തർക്കങ്ങളിൽ മഞ്ഞുരുക്കാനുള്ള വി.ഡി.സതീശന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് പി.ജെ.കുര്യൻ. വിഡി സതീശൻ ഉമ്മൻ ചാണ്ടിയുമായി പുതുപ്പള്ളി ഭവനത്തിൽ എത്തി ചർച്ച ചെയ്തതിനെ അദ്ദേഹം പ്രശംസിച്ചു. കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രതിഷേധം പരസ്യമാക്കുന്നതിനടെയാണ് സതീശൻ ഉമ്മൻ ചാണ്ടിയെ കണ്ട് ചർച്ച നടത്തിയത്. ഇത് നല്ല തുടക്കമാണെന്നും മഞ്ഞുരുകുമെന്ന് പ്രതീക്ഷിക്കാമെന്നും പിജെ കുര്യൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

രമേശും ഉമ്മൻ ചാണ്ടിയും സീനിയർ നേതാക്കളാണെന്ന് വസ്തുത നിഷേധിക്കുന്നില്ല. ആ യാഥാർത്ഥ്യ അംഗീകരിച്ച് തന്നെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രവർത്തിക്കും. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പാർട്ടിയാണ് ഒന്നാമത് ഗ്രൂപ്പ് രണ്ടാമതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷെ ഒന്നും രണ്ടും മൂന്നും എല്ലാം പാർട്ടിയാണെന്ന് പറയേണ്ടത് രാജ്യത്തോട് തന്നെയുള്ള ഉത്തരവാദിത്തമാണെന്നും പിജെ കുര്യൻ കുറിക്കുന്നു.

പിജെ കുര്യന്റെ കുറിപ്പിങ്ങനെ...

നല്ല തുടക്കം... പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ ശ്രീ ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി ഭവനത്തിൽ പോയിക്കണ്ട് ചർച്ച ചെയ്തു. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ന് പ്രതീക്ഷിക്കാം. ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും പാർട്ടിയുടെ ഏറ്റവും സീനിയർ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ല. ആ യാഥാർത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെപിസിസി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവർത്തിക്കുമെന്ന കാര്യത്തിൽ ഒരു സംശയമില്ല.

എന്നാൽ കോൺഗ്രസ്സിൽ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉൾക്കൊള്ളണം. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുക എന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കാൻ പാടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനമെന്ന് എല്ലാവരും മനസിലാക്കണം. പാർട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാർഹം.

എന്നാൽ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന് പറയുവാൻ നമുക്ക് കഴിയണം. അതാണ് ഇന്നിന്റെ ആവശ്യം.ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും ഭീഷണി നേരിടുമ്പോൾ ആ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് നിൽക്കേണ്ടത് പാർട്ടിയോട് മാത്രമല്ല രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.