കണ്ണൂർ: കണ്ണൂരിലെ കരുത്തനായ നേതാവ് പി ജയരാജന് സീറ്റു നിഷേധിച്ചതിൽ പ്രതിഷേധം സൈബർ ലോകത്ത് ഇരമ്പുകയാണ്. പി ആർ ആർമ്മിയെന്ന പേരിൽ ജയരാജൻ അനുകൂലികൾ പാർട്ടിക്കെതിരെ തിരഞ്ഞു കഴിഞ്ഞു. എന്നാൽ, ഈ പരസ്യ പ്രതിഷേധങ്ങളെ വെച്ചുപൊറുപ്പിക്കാൻ സിപിഎം തയ്യാറാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ പി ജയരാജനെതിരെ കുടുതൽ നടപടികൾ പോലും ഉണ്ടാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഇതോടെ സോഷ്യൽമീഡിയയിലെ പിജെ ആർമി എന്ന ഗ്രൂപ്പമായി തനിക്കൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തെത്തി.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവർ പാർട്ടിക്കെതിരെ പ്രചരണം നടത്തുന്നതെന്നും ഇത് തുടർന്നാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജൻ വ്യക്തമാക്കി. ഒരു പാർട്ടി പ്രവർത്തകനെന്ന നിലക്ക് ഏത് ചുമതല നൽകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ലെന്നും ജയരാജൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പേസ്റ്റിലൂടെയാണ് ജയരാജൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

''നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർത്ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇകഴ്‌ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.

അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. പിജെ ആർമി എന്ന പേരിൽ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.'