തിരുവനന്തപുരം: ഖാദിബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജൻ ചുമതലയേറ്റു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ ഒന്നിന് വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ബോർഡിന്റെ യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും പി ജയരാജൻ അറിയിച്ചു.

രാജ്യത്തെമ്പാടും ഖാദിയും ഗ്രാമവ്യവസായങ്ങളും സമൂഹത്തിൽ ഏറ്റവും പിന്നണിയിലുള്ള ആളുകൾക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ്. ഇന്ന് ഇന്ത്യാ രാജ്യത്തെ ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പുവരുത്തിയ ഏക സംസ്ഥാനമാണ് കേരളം. അക്കാര്യത്തിൽ കേരളത്തിലെ ഇടതുമുന്നണി സർക്കാർ ഫലപ്രദമായിട്ടുള്ള നേതൃത്വം വഹിച്ചതായി പി ജയരാജൻ പറഞ്ഞു.

സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് താരതമ്യേന കുറഞ്ഞ വേതനം മാത്രം കിട്ടുന്ന തൊഴിലാളിക്ക് നിയമപ്രകാരമുള്ള മിനിമം കൂലി ഉറപ്പു വരുത്തിയിട്ടുള്ളത്. പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് തൊഴിലവസരം ഉണ്ടാക്കാൻ കഴിയുന്ന സ്ഥാപനമാണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്.

പ്രധാനമന്ത്രിയുടെ തൊഴിൽദാന പരിപാടിയും കൂടാതെ, സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പ്രത്യേക തൊഴിൽദാന പദ്ധതി അനുസരിച്ചും തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിനുള്ള ശ്രമങ്ങളാണ് താനക്കമുള്ള ബോർഡ് അംഗങ്ങൾ നടത്തുകയെന്ന് പി ജയരാജൻ പറഞ്ഞു. ഖാദി ബോർഡ് ചെയർമാനായ വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ബോർഡിന്റെ യോഗം അടുത്ത ബുധനാഴ്ച ചേരുമെന്നും ജയരാജൻ വ്യക്തമാക്കി.