മലപ്പുറം: എംഎസ്എഫ് ഹരിത നേതാക്കളുടെ പരാതിയിൽ അറസ്റ്റ് നടപടിക്ക് വിധേയനായതിന് പിന്നാലെ ഹരിതയ്ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. സംഘടനയുടെ ജന്മദൗത്യത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് സമൂഹത്തിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടുകയും, ആത്യന്തികമായ ജന്മദൗത്യത്തെ മറക്കുകയും ചെയ്യുമ്പോൾ മുതിർന്ന നേതാക്കളും മാതൃ സംഘടനയും ഇടപെട്ട് തിരുത്തുന്നത് സ്വാഭാവികമെന്നായിരുന്നു പി കെ നവാസിന്റെ പരാമർശം.

പാർട്ടിയുടേതായ ചില ചുറ്റുവട്ടങ്ങൾക്കനുസരിച്ചാണ് എംഎസ്എഫ് പ്രവർത്തിക്കുന്നത്. നമ്മുടെ രാഷ്ട്രീയത്തിന് എല്ലാക്കാലത്തും അത്തരത്തിലൊരു പ്രവർത്തന മേഖലയുണ്ടായിരുന്നു. എന്നാൽ ലീഗ് ഒരുകാലത്തും പെൺകുട്ടികളെ പ്രവർത്തനങ്ങളെ മാറ്റിനിർത്തുന്ന പ്രസ്ഥാനമായി മുന്നോട്ടുപോയിട്ടില്ല. കോടതി മുറികളിൽ തീരാത്ത പ്രശ്നങ്ങൾ തീർത്തത് പാണക്കാട്ട് ഉമ്മറപ്പടിയിലാണ്. ആ പാരമ്പ്യത്തെ മുറുകെ പിടിക്കുന്നവരാകണം പുതിയ തലമുറയിലെ എംഎസ്എഫുകാരെന്നും പി കെ നവാസ് പറഞ്ഞു. ഹരിതയുടെ പത്താം വാർഷിക ദിനത്തിൽ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു നവാസ്.

പാർട്ടിയെ ഗൺപോയിന്റിൽ നിർത്താമെന്ന വ്യാമോഹം ഉള്ളവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും അതിനുള്ള ആർജ്ജവവും മനസും പാർട്ടി തനിക്ക് പാകപ്പെടുത്തി തന്നിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തിൽ പി കെ നവാസ് പറഞ്ഞത്. താൻ തെറ്റ് ചെയ്തിരുന്നില്ലെന്ന പൂർണ്ണ വിശ്വാസമുണ്ട്. ലൈംഗിക ചുവയുള്ള സംസാരവും ഉണ്ടായിട്ടില്ല. എന്നിട്ടും പാർട്ടി പറഞ്ഞപ്പോൾ ഖേദം പ്രകടിപ്പിച്ചതാണ്. പാർട്ടിയിൽ നിന്നും ആരും പുറത്ത് പോകുവാൻ ആഗ്രഹിക്കുന്നില്ല.

പാർട്ടിയെ വിലമതിക്കാതെ വില പേശുന്നവരാണ് ഇതിന് പിന്നിൽ. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്നും നവാസ് ചെർന്നൂരിലെ പൊതുവേദിയിൽ വെച്ചു പറഞ്ഞു. പാർട്ടി പറഞ്ഞാൽ ആരോപണം സംബന്ധിച്ച എല്ലാം തുറന്നു പറയുമെന്ന വെല്ലുവിളിയോടെയായിരുന്നു പ്രതികരണം.