കോഴിക്കോട്: അന്തരിച്ച ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെ അനുസ്മരിച്ച് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. പരിശുദ്ധ കാതോലിക്ക ബാവയുമായുള്ള വർഷങ്ങളോളം നീണ്ട വ്യക്തിപരമായ ബന്ധത്തെ അദ്ദേഹം അനുസ്മരിച്ചു. നന്മയുടെ പ്രകാശ ഗോപുരമായാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. നിത്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം എപ്പോഴും അന്വേഷിക്കുകയും എനിക്ക് എല്ലാ തരത്തിലുമുള്ള ഉപദേശം നൽകുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും ശ്രീധരൻ പിള്ള അനുസ്മരിച്ചു.

പരിശുദ്ധ കാതോലിക്ക ബാവയുമായി രണ്ടു പതിറ്റാണ്ടുകാലത്തെ ബന്ധമെനിക്കുണ്ട്. കാതോലിക്ക ബാവയായി ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. ഇന്നത്തെ ഔദ്യോഗിക പദവികളിലെത്തുന്നതിന് മുമ്പ് എനിക്ക് കോട്ടയത്തെ പഴയ സെമിനാരിയിൽ ജൂലിയസ് തിരുമേനി ഉൾപ്പടെ പങ്കെടുത്തുകൊണ്ട് സഭ ഒരു സ്വീകരണം നൽകുകയുണ്ടായി. ക്രിസ്തീയ സഭയിൽ നിന്ന് എനിക്ക് ആദ്യമായി ലഭിച്ച സ്വീകരണമായിരുന്നു അത്. ഒരിക്കൽ അദ്ദേഹത്തിന്റെ നാട്ടിലെ, കുന്നംകുളത്തെ പഴഞ്ഞിയിലെ പള്ളി പെരുന്നാളിന് എന്നെ കൊണ്ടുപോയി.

അവിടത്തെ റാസ, സഭയിലേക്കുള്ള ഘോഷയാത്രക്ക് മുന്നിൽ അവിടെയുള്ള ഒരു ഹൈന്ദവ കുടുംബമാണ് വിളക്ക് തെളിയിക്കുന്നത്. അവിടുത്തെ മറ്റുചടങ്ങുകളും എനിക്കദ്ദേഹം കാണിച്ചുതന്നു. കുട്ടികൾ ഉൾപ്പടെ സമൂഹം ഒന്നടങ്കം അതിൽ പങ്കാളികളാകും. അതാണ് മഹത്തായ നമ്മുടെ പൈതൃകം എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ അടുത്തേക്ക് സഭാ പ്രതിനിധികളെ കൊണ്ടുപോകുന്നതിൽ അദ്ദേഹവുമായി ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അതിന് അദ്ദേഹമാണ് മുൻകൈയെടുത്ത ആൾ. എന്നാൽ സഭുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഭാ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കർക്കശ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. സഭയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതായിരന്നു അതെല്ലാം. ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസം കൂടാതെ എല്ലാവർക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

അദ്ദേഹത്തിന്റെ വേർപാടിൽ എന്റെ ഹൃദയം നൊന്തുള്ള വേദന പങ്കുവെക്കുന്നു, ഒപ്പം ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.', ശ്രീധരൻ പിള്ള പറഞ്ഞു.