തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി പി സതീദേവി ഇന്ന് ചുമതലയേറ്റു. പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചത് വിവാദമായതിനെ തുടർന്ന് എം.സി ജോസഫൈൻ വനിതാകമ്മിഷൻ അദ്ധ്യക്ഷപദവിയിൽ നിന്ന് രാജി വച്ച ഒഴിവിലേക്കാണ് സതീദേവിയെ നിയമിച്ചിരിക്കുന്നത്.

ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണമെന്നും ആ സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന ബോധം എല്ലാവർക്കും വേണമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി സ്ഥാനമേറ്റു കൊണ്ട് സതീദേവി പറഞ്ഞു. പൊലീസിലടക്കം സ്ത്രീവിരുദ്ധ സമീപനങ്ങളുണ്ട്, ഇത് മാറ്റാനുള്‌ല ശ്രമങ്ങൾ നടത്തുമെന്നും ഹരിതയുടെ പരാതിയിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീദേവി പറഞ്ഞു.

പാഠ്യപദ്ധതിയിലടക്കം സ്ത്രീവിരുദ്ധമായ നിലപാടുകളുണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുമെന്നും തൊഴിൽ മേഖലയിൽ സ്ത്രീ പുരുഷ തുല്ല്യത ഉറപ്പാക്കുന്ന നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സതീദേവി വ്യക്തമാക്കി. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, ഉത്തര മേഖല ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗം എന്നീ നിലകളിൽ സതീദേവി പ്രവർത്തിച്ചിട്ടുണ്ട്.

2004 ൽ വടകരയിൽ നിന്ന് ലോക്സഭാ എം പിയായി സതീദേവി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.