തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അചുക്കുകയാണ്. എങ്ങും ചർച്ച മുന്നണികളുടെ സ്ഥാനാർത്ഥികലെ സംബന്ധിച്ചാണ്. വിവാദങ്ങളിൽ പെട്ട എംഎൽഎമാരും മന്ത്രിമാരും ഇക്കുറി അങ്കത്തിനിറങ്ങുമോ എന്നതാണ് എല്ലാവരും പൊതുവായി ഉറ്റുനോക്കുന്നത്. അത്തരത്തിൽ ചർച്ചകളിൽ നിറയുന്ന ആളാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ. എന്നാൽ, അത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മത്സരരം​ഗത്ത് ഉണ്ടാകുമെന്നുമുള്ള സൂചനയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നൽകുന്നത്. കഴിഞ്ഞ രണ്ട് തവണയും ശ്രീരാമകൃഷ്ണനെ നിയമസഭയിലെത്തിച്ച പൊന്നാനിയിൽ നിന്നും തന്നെയായിരിക്കും അദ്ദേഹം ജനവിധി തേടുക.

രണ്ട് ടേം കഴിയുന്നതിനാൽ വീണ്ടും മത്സരിക്കണമെങ്കിൽ പാർട്ടിയുടെ പ്രത്യേകം അനുവാദം വേണമെന്നായിരുന്നു മത്സരിക്കാനുള്ള സാധ്യതയെ കുറിച്ച് ശ്രീരാമകൃഷ്ണന്റെ പ്രതികരണം. പൊന്നാനിയിലെ ജനങ്ങൾക്ക് എന്നോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ലെന്ന പരാമർശത്തിൽ നിന്നും മത്സരിച്ചാൽ വിജയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസവും പ്രകടമാണ്.

തനിക്കെതിരെ ഇത്തരം പ്രചാരണങ്ങളെല്ലാം നടക്കുമ്പോഴും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും വൻഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് വിജയിച്ചതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 2011-ൽ ആണ് ആദ്യമായി ശ്രീരാമകൃഷ്ണൻ ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)-ലെ പി.ടി.അജയ മോഹനെ 4101 വോട്ടുകൾക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു പി. ശ്രീരാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. 2016ലെ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.