നിലമ്പൂർ: തിരഞ്ഞെടുപ്പ് ഇങ്ങ് അടുത്തെത്തിയിട്ടും നിലമ്പൂർ എംഎൽഎ എവിടെ എന്ന് രാഷ്ട്രീയ എതിരാളികളുടെ ചോദ്യത്തിന് മറുപടിയുമായി പി.വി.അൻവറിന്റെ വീഡിയോ വീണ്ടും. വ്യാപാര ആവശ്യങ്ങൾക്കായാണ് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക് അൻവർ പോയത്. എംഎൽഎയുടെ അസാന്നിധ്യം യു.ഡി.എഫ് കേന്ദ്രങ്ങൾ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് അൻവർ വീണ്ടും വിഡിയോയിലെത്തിയത്

അൻവറിന്റെ വാക്കുകൾ ഇങ്ങനെ:

'തിരഞ്ഞെടുപ്പ് അടുത്തു..തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കപ്പെട്ടു.എംഎൽഎയെ കാണാനില്ല..എംഎൽഎ വരില്ല എന്ന് പറയുന്ന വാർത്തകൾ സ്ഥിരമായി പത്രമാധ്യമങ്ങളിൽ എതിരാളികൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കും, ഞാൻ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവർക്കുമാണ് എന്നെ കാണാൻ ഏറ്റവും കൂടുതൽ ധൃതിയുള്ളത്. അതെതെങ്കിലും ആകട്ടെ..വിശദമായ വീഡിയോയുമായി പിന്നീട് വരാം.

ഒരൊറ്റ കാര്യം നിലമ്പൂരിലെ ജനങ്ങളെയും, കേരളത്തിലെ എന്റെ അഭ്യുദയകാംക്ഷികളെയും അറിയിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ വീഡിയോ അയയ്ക്കുന്നത്. 10 ാം തീയതിയോട് കൂടി ഇവിടെ നിന്ന് പുറപ്പെട്ട് 11 ാം തീയതിയോടെ നാട്ടിലെത്തും എന്ന വിവരം അറിയിക്കുകയാണ്. തീർച്ചായായും ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം വളരെ സജീവമായി ജനങ്ങളോടൊപ്പം ഞാനുണ്ടാകും.അത് ആര് പരിശ്രമിച്ചാലും എന്തൊക്കെ കള്ളവാർത്തകൾ പ്രചരിപ്പിച്ചാലും, എന്റെ ജനങ്ങളെ അറിയിക്കുകയാണ്. മറ്റുള്ള കാര്യങ്ങൾ വിശദമായി ഇവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അറിയിക്കുന്നതായിരിക്കും. '

ബിസിനസ് ആവശ്യത്തിനുള്ള അൻവറിന്റെ വിദേശയാത്രയിൽ അസ്വാഭാവികതയില്ലെന്ന്? മലപ്പുറം ജില്ല സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നു.

ഡിസംബറിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുപോലും നിൽക്കാതെ പി.വി അൻവർ എംഎ‍ൽഎ വിദേശത്തേക്ക് പോയത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലും എംഎ‍ൽഎ പങ്കെടുത്തിരുന്നില്ല. ഇതോടെ നിലമ്പൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എംഎ‍ൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എംഎ‍ൽഎ ഘാനയിൽ ജയിലിലാണെന്ന അഭ്യൂഹം പരക്കുകയും ചെയ്തു. ഘാന പ്രസിഡന്റ് നാന അകഫോ അഡോയുടെ ഫേസ് ബുക്ക് പേജിൽ പി.വി അൻവർ എംഎ‍ൽഎയെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികളും കമന്റുകളും ട്രോളുകളും നിറഞ്ഞതും വലിയ ചർച്ചയായിരുന്നു. ഇതോടെ ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധമുള്ള ഘാനൻ സർക്കാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ കേരളത്തിലെ എംഎ‍ൽഎ തങ്ങളുടെ രാജ്യത്ത് ജയിലിൽ ഇല്ലെന്നറിയിച്ചു. വിദേശകാര്യ മന്ത്രാലയും ഈ വിവരം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടെ എംഎ‍ൽഎ സ്വയം എവിടെയെന്ന് വെളിപ്പെടുത്തണമെന്ന കർക്കശ നിർദ്ദേശം സർക്കാരും സിപിഎം നേതൃത്വവും കൈമാറി.

തുടർന്നാണ് കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ആദ്യ ഫസ്ബുക്ക് വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട പി.വി അൻവർ താൻ സിയറ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യത്താണെന്ന് വെളിപ്പെടുത്തിയത്. കള്ളക്കേസുകൾ നൽകി നാട്ടിലെ വ്യവസായങ്ങളെല്ലാം പൂട്ടിച്ച് ഒരു രൂപയുടെ വരുമാനമില്ലാതാക്കിയെന്നും ഖനനത്തിനായാണ് ആഫ്രിക്കയിലെത്തിയതെന്നും നൂറു ജോലിക്കാരുമായി ഖനന പ്രവൃത്തിയിലാണെന്നുമാണ് ദൃശ്യങ്ങൾ സഹിതം എംഎ‍ൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സമ്മതവും അനുമതിയും പ്രകാരമാണ് താൻ സിയാറാ ലിയോണിലെത്തിയതെന്നും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന രജനീകാന്ത് ഡയലോഗും ചർച്ചാവിഷയമായി