ടോകിയോ: റിയോ ഒളിമ്പിക്‌സിൽ കൈവിട്ട സ്വർണം ടോക്യോയിൽ തിരികെ പിടിക്കാൻ പി വി സിന്ധുവിന് ആകുമോ? ഇന്ത്യൻ പ്രതീക്ഷകൾക്ക് കരുത്തു പകർന്ന് ബാഡ്മിന്റണിൽ ഇന്ത്യൻ സൂപ്പർതാരം പി വി സിന്ധു സെമി ഫൈനലിൽ പ്രവേശിച്ചു. ഒരു മത്സരം കൂടി വിജയിച്ചാൽ സിന്ധുവിന് ഫൈനൽ ഉറപ്പിച്ചു മെഡൽ ഉറപ്പിക്കാം. ക്വാർട്ടർ ഫൈനലിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് വീഴ്‌ത്തിയാണ് സിന്ധു ടോകിയോ ഒളിമ്പിക്‌സ് സെമിയിൽ ഇടമുറപ്പിച്ചത്.

തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും പൊരുതാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും അനായാസ ജയമുറപ്പിച്ചത്. സ്‌കോർ 21-13, 22-20.

യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തുമാണ് ഇരു താരങ്ങളും ആദ്യം കളി നയിച്ചത്. എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന് അതിവേഗം കളിപിടിച്ച സിന്ധു 11-7ന് മുന്നിലെത്തി. പിന്നീട് ഒരിക്കലും എതിരാളിക്ക് അവസരം നൽകാതെയാണ് ആദ്യ സെറ്റ് പൂർത്തിയാക്കിയത്.

രണ്ടാം സെറ്റിലും അതേ ആവേശത്തിൽ ഡ്രോപും സ്മാഷും സമം ചേർത്ത് റാക്കറ്റേന്തിയ സിന്ധുവിനു മുന്നിൽ ആധിപത്യം പുലർത്താൻ യമാഗുച്ചിക്കായില്ല. മികച്ച റാലികൾ കണ്ട ചില ഘട്ടങ്ങളിൽ തിണ്ണമിടുക്കിന്റെ ബലത്തിൽ പോയിന്റുകൾ ജപ്പാൻ താരം അടിച്ചെടുത്തത് രണ്ടാം സെറ്റിന്റെ വിധി നിർണയിക്കുമോ എന്ന് ചില ഘട്ടങ്ങളിൽ തോന്നിച്ചു.

ഇരുകോർട്ടിലും വീഴാൻ വിടാതെ ഇരുതാരങ്ങളും മികച്ച കളി പുറത്തെടുത്ത അവസാന ഘട്ടങ്ങളിൽ ബലാബലം നിന്ന കളിയിൽ ലീഡും മാറിമറിഞ്ഞു. വലിയ പോയിന്റിന് ലീഡ് പിടിച്ച ആദ്യ ഘട്ടങ്ങളിൽനിന്ന് മാറി സിന്ധു എതിരാളിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് വീണ്ടും ഒപ്പംപിടിച്ചതോടെ കളി ഏതുവശത്തേക്കും മാറിമറിയുമെന്നായി. യമാഗുച്ചി രണ്ടു പോയിന്റ് മുന്നിലെത്തി 20-18 ആയതോടെ മൂന്നാം സെറ്റും വേണ്ടിവരുമെന്നായി. എന്നാൽ, അത്യാവശത്തോടെ നാലു പോയിന്റ് എടുത്താണ് സിന്ധു കളി ജയിച്ചത്.

ടോകിയോയിൽ മെഡൽ നേടിയാൽ ഓരേ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോഡ് സിന്ധുവിന് സ്വന്തമാകും. തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ഒളിമ്പിക്സ് വനിതാ സിംഗിൾസിന്റെ സെമി ഫൈനലിൽ കടക്കുന്നത്. 2016 റിയോ ഒളിമ്പിക്സിന്റെ ഫൈനൽ വരെ എത്തിയ സിന്ധു കലാശപ്പോരിൽ സ്പെയിനിന്റെ കരോളിന മാരിനോട് തോറ്റു.