കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡി.സി.സി അധ്യക്ഷന്മാരിലൊരാളായി പേരെടുത്ത സതീശൻ പാച്ചേനി ഇന്ന് സ്ഥാനമൊഴിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകും.കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് ഒരു സാധാരണ പ്രവർത്തകനായി താൻ പിൻതുണനൽകുമെന്നു പാച്ചേനി തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും കെപിസിസിയിൽ അദ്ദേഹത്തിന് എന്തുറോൾ കിട്ടുമെന്ന ചർച്ച കോൺഗ്രസിൽ തുടങ്ങിയിട്ടുണ്ട്.

മുൻ കെപിസിസി ജനറൽ സെക്രട്ടറി അന്തരിച്ച പി.രാമകൃഷ്ണനെപ്പോലെ നിസ്വാർത്ഥരായ കോൺഗ്രസ് നേതാക്കളുടെ പട്ടികയിലാണ് പാച്ചേനിക്കും പ്രവർത്തകരുടെ മനസിലുള്ളസ്ഥാനം.ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ സതീശൻ പാച്ചേനി പടിയിറങ്ങുകയാണെങ്കിലും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനിക്കാൻ പറ്റുന്ന വിധത്തിൽ ഒരു ആസ്ഥാനമന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയാണ് അദ്ദേഹം വിടപറയുന്നത്.

പാർട്ടി ഓഫിസ് നിർമ്മാണത്തിനായി തറവാടു വീട് വിറ്റ നേതാവെന്ന നിലയിൽ പാച്ചേനിയെ ഡി.സി.സി ഓഫിസ് ഉദ്ഘാടന വേളയിൽ നേതാക്കൾ പേരെടുത്തു പറഞ്ഞാണ് പ്രശംസിച്ചത്. എന്നാൽ കെ.സുധാകരൻ കെപിസിസി പ്രസിഡന്റായ കോൺഗ്രസിൽ അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരൻ തന്നെയായ സതീശൻ പാച്ചേനിക്ക് കെപിസിസി നിർണായക റോൾ നൽകിയേക്കുമെന്ന സൂചന പുറത്തുവരുന്നുണ്ട്. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന സതീശൻ പാച്ചേനി സംസ്ഥാന നേതൃത്വത്തിന്റെ നിർണായക റോളിലേക്കൊന്നും വന്നിട്ടില്ല. മലമ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ മത്സരിച്ചതോടെയാണ് സതീശൻ പാച്ചേനിയെ കേരളമാകെ ശ്രദ്ധിച്ചു തുടങ്ങിയത്.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ അതീവ വിശ്വസ്തനും എഗ്രൂപ്പു നേതാക്കളിലൊരാളുമായ സതീശൻ പാച്ചേനനി 2016 ഡിസംബർ 17ന് അപ്രതീക്ഷിതമായാണ് സുധാകരപക്ഷത്തിലേക്ക് ചേക്കേറി കെ.സുരേന്ദ്രനു ശേഷം കണ്ണൂർഡി.സി.സി അധ്യക്ഷനാകുന്നത്. ഇതോടെപി.രാമകൃഷ്ണന്റെ മരണത്തോടെ ജില്ലയിലെ എ വിഭാഗം ക്ഷയിക്കാൻ തുടങ്ങി. ഇരിക്കൂർ സീറ്റു വേണുഗോപാൽ വിഭാഗം പിടിച്ചെടുക്കുകയും കെ.സി ജോസഫ് കോട്ടയത്തേക്ക് സ്ഥലംവിടുകയും ചെയ്തതോടെ ഇപ്പോൾ നാഥനില്ലാകളരിയായിരിക്കുകയാണ് ജില്ലയിലെ എ ഗ്രൂപ്പ്. ഏതാനും രണ്ടാം നിര നേതാക്കളാണ് എഗ്രൂപ്പിനെ നയിക്കുന്നത്.

എന്നാൽ സുധാകര വിഭാഗത്തിൽ ചേക്കേറിയെങ്കിലും അതിനുള്ള വ്യക്തിപരമായ ഗുണങ്ങളൊന്നും സതീശൻ പാച്ചേനിക്ക് ലഭിച്ചിട്ടില്ല.സുധാകര വിഭാഗത്തിലെ കാലുവാരൽ കാരണം രണ്ടു തവണയാണ് യു.ഡി. എഫ് ഉറച്ച മണ്ഡലങ്ങളിലൊന്നു വിശേഷിപ്പിച്ച കണ്ണൂരിൽ നിന്നും സതീശൻ പാച്ചേനി തോറ്റത്. ഇതോടെ ഇനി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. എന്നാൽ ഡി.സി.സി അധ്യക്ഷനായി ചുമതലയേറ്റതുമുതൽ പാച്ചേനി നടത്തുന്ന ഇടപെടലുകൾ പാർട്ടിയിൽ അദ്ദേഹത്തിന് സ്വീകാര്യത നേടി കൊടുത്തിട്ടുണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്.

2016-ൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോൾതാഴെത്തെ നിലയും ഭൂഗർഭ നിലയും കോൺക്രീറ്റു ചെയ്ത അസ്ഥികൂടമായിരുന്നു ഡി.സി.സി ഓഫീസ്. അവിടെ നിന്നാണ് മുകളിലെത്തെ രണ്ടു നിലയും കോൺക്രീറ്റു ചെയ്യുകയും ഫർണിഷ് ചെയതു അത്യാധൂനിക സൗകര ്യങ്ങളൊരുക്കുകയും ചെയതത്. ഇപ്പോൾ ദേശീയ നിലവാരമുള്ള ഒരു പൊളിറ്റിക്കൽ ലൈബ്രറി സ്ഥാാപിക്കാനുള്ള ഒരുക്കത്തിലാണ് പാച്ചേനി.

കെ. എസ്. യുവിൽ തന്റെ സഹപ്രവർത്തകനായ മാർട്ടിൻ ജോർജിന് ഡി.സി.സി അധ്യക്ഷ പദവിയെന്ന ബാറ്റൺ കൈമാറുമ്പോഴും പാർട്ടി ഓഫിസ് നിർമ്മാണത്തിനായി സ്വന്തം വീടുവിറ്റു പണം നൽകിയ നേതാവാണെന്ന ഇമേജോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.