കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ പുതിയ വാദങ്ങളുമായി സിബിഐ. ചാരക്കേസ് സൃഷ്ടിച്ചതിന് പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്നു സംശയിക്കുന്നതായി സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ചാരക്കേസോടെ ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയെന്നും ഇതിനു പിന്നിൽ പാക്കിസ്ഥാൻ ആണെന്നു കരുതുന്നതായും സിബിഐ അറിയിച്ചു.

വിദേശ ശക്തികൾക്കു വേണ്ടിയാണ് ഐഎസ്ആർഒയിലെ രണ്ടു ശാസ്ത്രജ്ഞരെ ചാരക്കേസിൽ കുടുക്കിയതെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്വി രാജു പറഞ്ഞു. ഐഎസ്ഐക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നത്. പാക്കിസ്ഥാൻ ഇതിൽ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് രാജു കോടതിയെ അറിയിച്ചു.

ക്രയോജനിക് പദ്ധതി അവതാളത്തിലാക്കുക എന്ന ലക്ഷ്യം കേസ് രജിസ്റ്റർ ചെയ്തതോടെ തന്നെ അവർ നേടിയെന്ന് സിബിഐ അഭിപ്രായപ്പെട്ടു. ചാരക്കേസ് ഇല്ലായിരുന്നുവെങ്കിൽ ഇരുപതു വർഷം മുമ്പു തന്നെ ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുമായിരുന്നു. അതിനു വേണ്ടി പ്രവർത്തിക്കേണ്ട ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത്, അപമാനിച്ച്, പീഡിപ്പിച്ചെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി മുൻ ഐബി ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാർ നൽകിയ ഹർജിയുടെ വാദത്തിനിടെയാണ് സിബിഐ നിലപാട് അറിയിച്ചത്. ഗൂഢാലോചനയിൽ ശ്രീകുമാർ പങ്കാളിയാണെന്നും നമ്പി നാരായണനെ ചോദ്യം ചെയ്ത ശ്രീകുമാർ തെറ്റായ റിപ്പോർട്ട് നൽകിയെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റ്ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.

അതേസമയം ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. നമ്പി നാരായനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ രേഖയുടേതാണ് ഉത്തരവ്. ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയും നമ്പി നാരായണനും തമ്മിൽ ഭൂമി ഇടപാടുകൾ നടന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു. 2004 ൽ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ ഭൂമി നമ്പി നരായണൻ അഞ്ജലി ശ്രീവാസ്തവയ്ക്ക് നൽകിയ രേഖകൾ സഹിതമാണ് ഹർജി നൽകിയിരുന്നത്.

എന്നാൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന നിലപാടാണ് സി ബി ഐ കോടതിയിൽ സ്വീകരിച്ചത്. കേരള പൊലീസിലേയും ഐ.ബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. നമ്പി നാരായണന്റെ പക്കൽ അനധികൃതമായി സംബന്ധിച്ച സമ്പാദ്യം ഉണ്ടെന്നും ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത് ചാരക്കേസ് അട്ടിമറിച്ചെന്നുമാണ് വിജയന്റെ ആരോപണം.