ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കൂടുതൽ വഴികൾ ഉപയോഗിക്കുന്നതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മു കശ്മീരിനും പഞ്ചാബിനും പുറമേ മറ്റ് അതിർത്തി സംസ്ഥാനങ്ങളിൽ കൂടിയും ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നു എന്നാണ് ബിഎസ്എഫ് പറയുന്നത്. നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം ഈവർഷം വർധിച്ചതായും ബി.എസ്.എഫ്. റിപ്പോർട്ടിൽ പറയുന്നു. കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തി വഴി ഈവർഷം നവംബർ ആദ്യവാരം വരെ 11 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നുവെന്നാണ് ബി.എസ്.എഫ് വ്യക്തമാക്കുന്നത്.

ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികൾ വഴി പാക് തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് ബി.എസ്.എഫിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബർ ആദ്യവാരം വരെ ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞുകയറ്റങ്ങളൊന്നും ബി.എസ്.എഫ്. രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴിയുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബി.എസ്.എഫ്. രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വർഷം ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നുവെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്തരം ശ്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും മുതിർന്ന ബി.എസ്.എഫ്. ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം നവംബർ 22 ന് നാല് ജെയ്ഷേ ഭീകരർ നുഴഞ്ഞു കയറാൻ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം സാംബ ജില്ലയിയിൽ അതിർത്തിക്ക് സമീപം ബി.എസ്.എഫ്. കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോടയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് ബിഎസ്എഫും കശ്മീർ പൊലീസും തുരങ്കം കണ്ടെത്തിയത്.

തീവ്രവാദികളെ ഇന്ത്യയിലേയ്ക്ക് അയക്കാൻ പാക്കിസ്ഥാൻ മറ്റു വഴികൾ തേടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ കർശന ജാഗ്രത പാലിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ടെന്നും ബി.എസ്.എഫ്. വൃത്തങ്ങൾ അറിയിച്ചു.