പെരുകുന്ന കടം; രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ; വെല്ലുവിളി നേരിടാൻ ഇന്ധനവില കൂട്ടണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; പെട്രോളിനും ഡീസലിനും എട്ട് രൂപയിലേറെ കൂട്ടി
- Share
- Tweet
- Telegram
- LinkedIniiiii
ഇസ്ലാമബാദ്: രാജ്യത്ത് കടം പെരുകുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെ വെല്ലുവിളി നേരിടാൻ ഇന്ധനവില വർദ്ധിപ്പിച്ച് പാക്കിസ്ഥാൻ ഭരണകൂടം. കടം പിടിച്ചുനിർത്താൻ ഇന്ധനവില വർധിപ്പിക്കേണ്ടതായുണ്ടെന്ന് ജനങ്ങളോട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചിരുന്നു.
പാക്കിസ്ഥാനിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില ലിറ്ററിന് എട്ട് രൂപയിലേറെ വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 8.03 രൂപയും ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 8.14 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. മണ്ണെണ്ണ വില ലിറ്ററിന് 6.27 രൂപയും ഡീസൽ ഓയിൽ വില ലിറ്ററിന് 5.72 രൂപയും വർധിപ്പിച്ചു.
പാക്കിസ്ഥാൻ ധനമന്ത്രാലയമാണ് വില വർധിപ്പിച്ചതായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വില കൂട്ടുന്നതിന് ന്യായീകരണമായി ഇന്ത്യയിലെ ഇന്ധനവിലയാണ് ഇമ്രാൻഖാൻ എടുത്ത് പറഞ്ഞത്. 'ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 250 രൂപയും ബംഗ്ലാദേശിൽ 200 രൂപയുമാണ് വില. പാക്കിസ്ഥാനിൽ 138 രൂപയാണ് വില'- ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു പാക്കിസ്ഥാൻ രൂപ 44 ഇന്ത്യൻ പൈസയ്ക്ക് തുല്ല്യമാണ്.
ഇമ്രാൻഖാൻ ഭരണത്തിൽ പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി വർധിക്കുകയാണ്. ഈ സാമ്പത്തിക വെല്ലുവിളി നേരിടാൻ പുറത്ത് നിന്നും അടുത്ത രണ്ട് വർഷത്തേക്ക് സമ്പദ്ഘടന താങ്ങിനിർത്തുന്നതിന് 5100 കോടി യുഎസ് ഡോളറാണ് ധനസഹായം ആവശ്യമുള്ളത്.
ഇപ്പോഴും രാജ്യം തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധിത ഭീകരസംഘടനകൾക്ക് എതിരെ നടപടിയെടുക്കാതിരിക്കൽ എന്നീ കുറ്റങ്ങൾ മൂലം പാക്കിസ്ഥാൻ ഇപ്പോഴും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ് എടിഎഫ്) ഗ്രേലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തീവ്രവാദം വിവിധ പദ്ധതികൾക്ക് ഭീഷണിയായതോടെ വലിയൊരു സാമ്പത്തിക സഹായമാകുമെന്ന് പ്രതീക്ഷിച്ച ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യും വിചാരിച്ച രീതിയിൽ നടന്നില്ല. ഖൈബർ പഖ്തൂൺക്വായിൽ ഇതിന്റെ നിർമ്മാണ ജോലിയിൽ എർപ്പെട്ടിരുന്ന ഒൻപത് ചൈനീസ് എഞ്ചിനീയർമാർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്