ചണ്ഡീ​ഗഢ്: കർഷക സമരം തുടങ്ങിയതിന് ശേഷം പാക്കിസ്ഥാനിൽ പഞ്ചാബിലേക്ക് വൻതോതിൽ ആയുധങ്ങളും മയക്കുമരുന്നുകളും എത്തുന്നുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. അതിർത്തിക്കപ്പുറത്ത് നിന്ന് കൂടുതൽ അനധികൃത മയക്കുമരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക് തള്ളിവിടുകയാണെന്ന് സുരക്ഷാ സേന മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിന് പിന്നിൽ ആഴത്തിലുള്ള ഗൂ ഢാലോചനയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാർഷിക നിയമങ്ങളിൽ ആശങ്കപ്പെടുന്ന കർഷകരുള്ള പ്രദേശത്തു നിന്നാണ് രാജ്യത്തെ 20 ശതമാനത്തോളം സൈനികരും. അതിനാൽ സൈനികരുടെ മനോവീര്യം തകരാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിൽ അസ്വസ്തതകളുണ്ടാക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു. ഡ്രോണുകൾ വഴിയാണ് പാക്കിസ്ഥാൻ പഞ്ചാബിലേക്ക് ആയുധം കടത്തുന്നത്. കർഷക സമരം ആരംഭിച്ചതിന് ശേഷം ഡ്രോൺ വഴിയുള്ള വിതരണം വർധിച്ചു. പണം, ഹെറോയിൻ എന്നിവയും പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കടത്തുന്നുണ്ട്.

കഴിഞ്ഞ നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പഞ്ചാബിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള പാക് ശ്രമത്തെക്കുറിച്ചുള്ള ആശങ്കകകൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നുവെന്നും അമരീന്ദർ വ്യക്തമാക്കി. അസ്വസ്തതകൾ നിറഞ്ഞ പഞ്ചാബാണ് പാക്കിസ്ഥാൻ നയത്തിന് അനുയോജ്യം. ഇതിനായി സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളുണ്ടെന്നും അവർക്ക് സജീവമാകാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്‌ക്കെതിരായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറയുന്നു.