പാലക്കാട്: പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. പാലന ആശുപത്രിയിൽ നാല് മണിക്കൂറിലേക്കുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഓക്സിജൻ ലഭിക്കാതെ വന്നാൽ രോഗികളുടെ നില മോശമാകം. കളക്ടറോ ഡിഎംഒയോ ഇടപെട്ട് എത്രയും വേഗത്തിൽ ഓക്സിജൻ ലഭ്യമാക്കണമെന്നാണ് ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നത്. പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റിൽ നിന്നാണ് കേരളത്തിലും ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത്. ജില്ലയിലെ മറ്റു ഓക്സിജൻ കേന്ദ്രങ്ങൾ കളക്ടറുടെ ഉത്തരവില്ലാതെ ഓക്സിജൻ നൽകില്ലെന്നാണ് ആശുപത്രി അധികൃതരെ അറിയിക്കുന്നത്.

ഒറ്റപ്പാലത്തെ പികെ ദാസ് ആശുപത്രിയിൽ ഇന്നലെ രാത്രി തന്നെ ഓക്സിജൻ തീർന്നിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഓക്സിജൻ റീഫിൽ ചെയ്യാൻ കഴിഞ്ഞത്. ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണെങ്കിലും ജില്ലാ ഭരണകൂടം വിതരണത്തിൽ കാണിക്കുന്ന അലംഭാവമാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമെന്നാണ് ആരോപണം.