പാലക്കാട്: കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ കുരുങ്ങി പുള്ളിപ്പുലി ചത്തു. മുണ്ടൂരിലെ സ്വകാര്യ റബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിൽ കഴിഞ്ഞ ദിവസം രാവിലെയാണു രണ്ട് ദിവസം പഴക്കമുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടത്. രണ്ടു വയസ്സു തോന്നുന്ന ആൺപുലിയാണ്. അതേസമയം, ഈ പ്രദേശത്തു പുലിയുടെ സാന്നിധ്യം ഇതിനു മുൻപു റിപ്പോർട്ട് ചെയ്തിട്ടില്ല. കാഞ്ഞികുളം മണ്ണിൻകാട് മേഖലയിൽ പുലിശല്യം രൂക്ഷമാണ്. ഇവിടെ വനംവകുപ്പ് കൂട് സജ്ജമാക്കിയിട്ടും പുലി കുടുങ്ങിയിട്ടില്ല.

ഈ ഭാഗത്തു നിന്നു വന്ന പുലി സംസ്ഥാന പാത കടന്ന് ഇവിടെ എത്തിയതാണ് എന്നാണു നിഗമനം. റബർ തോട്ടത്തിനു സമീപം വനപ്രദേശം ഉണ്ട്. പ്രധാന പാതയിൽ നിന്ന് 300 മീറ്റർ മാത്രം ദൂരെയാണു തോട്ടം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനപാലകർ‌ സ്ഥലത്തെത്തി. പുലിയുടെ കഴുത്തിൽ കുരുങ്ങിയ കേബിൾ വയർ കസ്റ്റഡിയിലെടുത്തു. കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്നു പുലിയുടെ ദേഹത്തു കമ്പിവേലി ചുറ്റിമുറുകിയിട്ടുണ്ട്.