ചെന്നൈ: ലോക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ പൊലീസിന്റെ കർശന നിയന്ത്രണത്തിലാണ്. പലയിടത്തും പൊലീസിന്റെ നിയന്ത്രണം അതിരുവിടുന്നതായും ജനങ്ങളെ അകാരണമായി മർദിക്കുന്നതായുമുള്ള പരാതികളും ഉയരുന്നുണ്ട്. മുഖത്തടിക്കുന്ന പൊലീസുകാരുടെയും കലക്ടർമാരുടെയും അടക്കം നടപടി വിവാദങ്ങൾക്ക് ഇടയാക്കി കഴിഞ്ഞു. ഇതിനിടെ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ നേരിടേണ്ടതില്ലെന്ന തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമില്ലാതെ കോവിഡ് പ്രതിസന്ധിയെ മറികടക്കാനാകില്ല. മരുന്നിനും ഭക്ഷണത്തിനും ഉപജീവനത്തിനുമായി കഷ്ടപ്പെടുന്ന ദരിദ്ര ജനങ്ങളാണ് പുറത്തിറങ്ങുന്നത്. ഇവരെ പൊലീസിനെ ഉപയോഗിച്ച് നേരിടാൻ ഉദ്ദേശിക്കുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളെ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് നേരിടുന്നത് ശരിയല്ലെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു.

ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങുന്നതും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതും ആശുപത്രിയിൽ പോകുമ്പോൾ പോലും നാലും അഞ്ചും പേരെ കൂടെ കൂട്ടുന്നതുമെല്ലാം വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിഞ്ഞ് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.