കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അപ്രതീക്ഷിത നീക്കവുമായി വിജിലൻസ്. കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം എത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നില്ല, ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഭാര്യ വിജിലൻസിനെ അറിയിച്ചത്.

ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ ചികിൽസ തേടി പോയതെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു വിജിലൻസ് പദ്ധതി. അതിന് വേണ്ടിയാണ് വിജിലൻസ് രാവിലെ എത്തിയത്. ആശുപത്രിയിൽ ചികിൽസയിലാണ് നേതാവെന്ന വാക്കുകൾ കേട്ട് വിജിലൻസും ഞെട്ടി. നീക്കം ചോർന്നുവെന്ന വിലയിരുത്തലും ഇതോടെ സജീവമാകുകയാണ്.

എപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അജ്ഞാതമാണ്. ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ഉള്ളത്. ജൂവലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചിരുന്നു. അഴിക്കോട് എംഎൽഎ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലൻസ് മുന്നോട്ട് പോകുന്നത്.

നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തിരുന്നു. ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ മുൻപ് പലതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്നാണ് അഭ്യൂഹം. ഇ.ഡിയും വിജിലൻസുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇ.ഡി.യും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.