കൊച്ചി: രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ജനുവരി ഒന്നുമുതൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നു. ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലൂടെയും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയൂവെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ പാലിയേക്കര ടോൾ പ്ലാസയിലും ഫാസ്ടാഗ് നിർബന്ധമാകും.

ടോൾ പ്ലാസയ്ക്ക് പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന തദ്ദേശവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടർന്നു ലഭ്യമാക്കും. സൗജന്യ യാത്രയുടെ തുക സംസ്ഥാന സർക്കാരാണ് കൈമാറേണ്ടതെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 2012 ഫെബ്രുവരി മുതൽ 2020 സെപ്റ്റംബർവരെ തദ്ദേശീയർക്ക് സൗജന്യ യാത്ര അനുവദിച്ച ഇനത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കാനുള്ള 125 കോടിരൂപ ജിഐപിഎല്ലിന് ഉടൻ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.

തദ്ദേശവാസികൾക്ക് അനുവദിച്ചിട്ടുള്ള സ്മാർട്ട് കാർഡ് സംവിധാനം പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ പ്രവർത്തന രഹിതമാകും. അതിനാൽ നിലവിൽ സ്മാർട് കാർഡ് കൈവശമുള്ള തദ്ദേശവാസികൾ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം, അതേ വാഹനത്തിന്റെ സ്മാർട് കാർഡ്, ആർസി ബുക്ക്, ആധാർ കാർഡ്, പഞ്ചായത്തിൽനിന്നുള്ള റെസിഡൻസ് സർട്ടിഫിക്കറ്റ്, നമ്പർ വ്യക്തമാകുന്ന തരത്തിലുള്ള വാഹനത്തിന്റെ ഫോട്ടോ എന്നീ രേഖകളുമായി ടോൾ പ്ലാസയിലോ ടോൾ അധികൃതർ പറയുന്ന സ്ഥലത്തോ എത്തിയാൽ അവർക്ക് നിലവിലുള്ള സ്മാർട്ട് കാർഡ് മാറ്റി ഫാസ് ടാഗ് ഒട്ടിച്ചുനൽകും. ഇതോടെ തദ്ദേശ വാസികൾക്ക് നിലവിൽ ലഭിക്കുന്ന സൗജന്യയാത്ര ഫാസ്ടാഗിലൂടെ തുടർന്നും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.