കാസർകോട്: മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി ഖമറുദ്ദീനെ ജൂവലറ്റി നിക്ഷേപതട്ടിപ്പ് കേസിൽ മുസ്ലിം ലീഗും കൈവിടുന്നു. നേരത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇടപെട്ട് നിക്ഷേപകർക്ക് ജൂവലറി ഗ്രൂപ്പിന്റെ ആസ്തികൾ വിറ്റ് ആറ് മാസത്തിനകം പണം നൽകാമെന്ന ഒത്തുതീർപ്പിലെത്തിയിരുന്നു. ഇത് നടക്കില്ലെന്ന് കണ്ടതോടെയാണ് പാർട്ടി ഖമറുദ്ദീനെ കൈയൊഴിയുന്നത്.

ഫാഷൻഗോൾഡ് ജൂവലറി ഗ്രൂപ്പിന്റെ ആസ്തികളിൽ മഹാഭൂരിഭാഗവും കേസുകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ എംസി ഖമറുദ്ദീനും പൂക്കോയതങ്ങളും ചേർന്ന് വിൽപന നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പുതിയ തീരുമാനം. ഇനി പാർട്ടി ഈ കേസിൽ ഇടപെടില്ലെന്നാണ് വിലയിരുത്തൽ. പാണക്കാട് കുടുംബം ഇടപെട്ട ഒത്തുതീർപ്പ് പരാജയപ്പെടുമെന്ന ഘടത്തിലാണ് പുതിയ തീരുമാനം.

ഇത്തരത്തിൽ ആസ്തികൾ വിറ്റ് നിക്ഷേപകരെ പിരിച്ചുവിടാൻ സാധിക്കാതെ വരുന്നത് പാണക്കാട് കുടുംബത്തിനും മുസ്ലിംലീഗിനും ചീത്തപ്പേരാകുമെന്ന് മുന്നിൽ കണ്ടാണ് ഇനി ഖമറുദ്ദീന്റെ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ കേസുകളെല്ലാം ഇനി കമറുദ്ദീനും പൂക്കോയ തങ്ങളും സ്വന്തമായി നേരിടേണ്ടി വരും. കാസർകോട് ജില്ല മുസ്ലിം ലീഗ് നേതൃത്വത്തിനും ഇത് സംബന്ധിച്ച് ലീഗ് ഹൗസിൽ നിന്നും അറിയിപ്പ് നൽകിയിട്ടുള്ളതായാണ് വിവരം.

കണ്ണൂരും കാസർകോട്ടും കർണ്ണാടകയിലെ വിവിധയിടങ്ങളിലും ഉള്ള ഫാഷൻഗോൾഡിന്റെ ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പിലെ തീരുമാനം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ജൂവലറിയുടെ ആസ്തികളിൽ ഭൂരിഭാഗവും ഇതിനോടകം തന്നെ വിൽപന നടത്തിയിട്ടുണ്ട്. അതെല്ലാം ഈ കേസുകൾ ഉയർന്നുവരുന്നതിന് മുമ്പെ സംഭവിച്ചിട്ടുണ്ട്.

ഈ വസ്തുതകൾ മറച്ചുവച്ചാണ് എംസി ഖമറുദ്ദീനും ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തത്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ പറ്റുന്ന തരത്തിൽ ഇപ്പോഴും ആസ്തികൾ ബാക്കിയുണ്ടെന്ന് നേതൃത്വത്തെ എംസി ഖമറുദ്ദീൻ വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിൽ ചിലരുമായി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തിയത്. എന്നാൽ ഇനിയുള്ള ആസ്തികൾ വിറ്റാലും നിക്ഷേപകർക്ക് പണം തിരികെ നൽകാനാവില്ലെന്നാണ് പാർട്ടി മനസ്സിലാക്കുന്നത്. കണ്ണൂരും കാസർകോട്ടും ബെംഗളൂരുവിലുമുള്ള ആസ്തികൾ നേരത്തെ തന്നെ വിറ്റിരുന്നു എന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെട്ട രഹസ്യമായി വിൽപ്പന നടത്തിയിട്ടുണ്ട്. മാത്രവുമല്ല ഫാഷൻ ഗോൾഡിന്റെ ആസ്തി സംബന്ധിച്ച മുഴുവൻ വിവരങ്ങളും അന്വേഷണസംഘം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ഈ കേസിൽ പാർട്ടിക്ക് ഇടപെടാനാകില്ലെന്ന് മനസ്സിലാക്കിയാണ് മുസ്ലിം ലീഗ് നേതൃത്വം മദ്ധ്യസ്ഥ ശ്രമങ്ങളിൽ നിന്നും പിന്മാറിയിരിക്കുന്നത്.