തിരുവനന്തപുരം: ജോലിത്തിരക്കിനിടയിലും വായനയ്ക്ക് സമയം കണ്ടെത്തുന്നയാളാണ് പ്രദീപ്. എറണാകുളം ശിവക്ഷേത്രത്തിനു സമീപമാണ് ഓട്ടോ ഓടിക്കുന്നത്. ബാഗിൽ എപ്പോഴും ഒരു പുസ്തകമുണ്ടാകും. വണ്ടിയോടിക്കലിന്റെ ഇടവേളകളിലാണ് വായന.അങ്ങിനെ കുറച്ചുവർഷങ്ങൾക്ക് മുൻപാണ് പ്രദീപ് പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റ് വായിച്ചത്.കഥയോടും കഥാപാത്രത്തോടുമുള്ള ആരാധന കൂടിയപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല തന്റെ ഓട്ടോയ്ക്ക് ആ പേരിട്ടു 'ആൽക്കമിസ്റ്റ്'

പ്രദീപിനന്റെ ഓട്ടോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അത് എത്തിപ്പെട്ടതാകട്ടെ കഥാകാരൻ സാക്ഷാൽ പൗലോ കൊയ്‌ലോയുടെ മുന്നിലും. ഇപ്പോഴിതാ അദ്ദേഹവും ആ ചിത്രം പങ്കുവച്ചിരിക്കുകയാണ്.'ഈ ചിത്രത്തിന് ഒരുപാടു നന്ദി' എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമത്തിൽ പൗലോ കൊയ്ലോ ഇട്ട ചിത്രത്തിനുകീഴിൽ ഒട്ടേറെ മലയാളികളാണ് അജ്ഞാതനായ ഓട്ടോക്കാരന് കേരളത്തിന്റെ പേരിൽ സ്‌നേഹം അറിയിക്കുന്നത്.

അപ്രതീക്ഷിതമായി നിധികിട്ടിയ സന്തോഷത്തിലാണ് ഓട്ടോഡ്രൈവറായ ചെറായി കണയ്ക്കാട്ടുശ്ശേരി വീട്ടിൽ പ്രദീപ്.പ്രിയകഥാകാരൻ കേരളത്തിലെ ഒരു ആരാധകന്റെ സ്‌നേഹം തിരിച്ചറിഞ്ഞതിൽ ഏറെ ആഹ്‌ളാദമുണ്ടെന്ന് പ്രദീപ് പറയുന്നു. മകൻ പ്രണവിന് വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ചിത്രം കാണുമ്പോഴാണ് വിവരമറിയുന്നത്. തുടർന്ന് ചിത്രം പങ്കുവെച്ച അക്കൗണ്ട് ശരിയാണോ എന്ന് സുഹൃത്തുക്കൾവഴി അന്വേഷിച്ചു. പേജ് കൊയ്ലോയുടേതെന്ന് ഉറപ്പിച്ചപ്പോൾ അമ്പരപ്പ് ആഹ്‌ളാദമായി.

വീട്ടിൽ സ്വന്തമായി പുസ്തകശേഖരമുണ്ട്. വിശ്വസാഹിത്യ കൃതികളോട് പ്രത്യേക ഇഷ്ടമുണ്ട്. ഗബ്രിയേൽ ഗാർസ്യ മാർകേസും ടോൾസ്റ്റോയിയുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാർ. വി.കെ.എന്നിന്റെയും പൗലോ കൊയ്ലോയുടെയും പടങ്ങളാണ് പ്രദീപിന്റെ ഓട്ടോയിൽ ഒട്ടിച്ചിരിക്കുന്നത്.ആദ്യം കൊൽക്കത്തയിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. വിവാഹശേഷമാണ് ഓട്ടോ ഓടിച്ചുതുടങ്ങിയത്. സിന്ധുവാണ് ഭാര്യ.