ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിൽ ചരിത്രനേട്ടവുമായി അമ്പെയ്ത്ത് താരം ഹർവീന്ദർ സിങ്. പാരാ ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീ കർവ് വിഭാഗത്തിൽ വെങ്കലം നേടിയ ഹർവീന്ദർ ഇന്ത്യക്ക് പാരാലിംപിക്‌സിലെ പതിമൂന്നാം മെഡൽ സമ്മാനിച്ചു.

പാരാ ആർച്ചറിയിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വെങ്കല മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ മിൻ സു കിമ്മിനോട് തുല്യത പാലിച്ചതിനെത്തുടർന്ന് ഷൂട്ടൗട്ടിൽ 6-5ന് ജയിച്ചാണ് ഹർവീന്ദർ സിങ് വെങ്കലം നേടിയത്.സെമിയിൽ അമേരിക്കൻ താരം കെവിൻ മേത്തറോട് ഹർവീന്ദർ 6-4ന് തോറ്റിരുന്നു. തുടർന്നാണ് വെങ്കല മെഡൽ പോരാട്ടത്തിന് ഹർവീന്ദർ ഇറങ്ങിയത്. പാരാലിംപിക്‌സിൽ ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ ഹൈ ജംപിൽ പ്രവീൺ കുമാറും വനിതകളുടെ 50 മീറ്റർ റൈഫിൾ 3ജ ടഒ1 വിഭാഗത്തിൽ അവനി ലേഖരയും ഇന്ത്യക്കായി മെഡൽ നേടിയിരുന്നു.

പാരാലിംപിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡൽവേട്ടയാണ് ഇത്തവണ ടോക്കിയോയിലേത്. 1968 മുതൽ പാരാലിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യ ഇതുവരെ നേടിയത് 12 മെഡലായിരുന്നു. എന്നാൽ ഇത്തവണ ടോക്കിയോയിൽ മാത്രം 13 മെഡൽ നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി.