ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വർധന, കോവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, വാക്‌സീൻ ക്ഷാമം, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആയുധമാക്കി ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.

പാർലമെന്റ് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവ്വകക്ഷിയോഗത്തിൽ വ്യക്തമാക്കി. ആരോഗ്യകരമായ ചർച്ച സർവ്വകക്ഷിയോഗത്തിൽ നടന്നെന്നും സഭയുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ കക്ഷികളുടെയും പിന്തുണ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.

വൈദ്യുതി ഭേദഗതി ബിൽ, പ്രതിരോധ സർവ്വീസ് ബില്ലടക്കം പുതിയ 17 ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഇതടക്കം നാൽപത്തിയേഴ് ബില്ലുകളാകും സഭയിലെത്തുക. സർവ്വ കക്ഷി യോഗത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. ഇന്ധന വില വർധനവും കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും കാർഷിക നിയമങ്ങളിൽ കർഷകരുടെ പ്രതിഷേധവും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

കർഷക സമരം പാർലമെന്റിന് പുറത്തും മോദിസർക്കാരിന് തലവേദനയാകും. പാർലമെന്റിന് മുന്നിൽ വ്യാഴ്‌ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു. ധർണ മാറ്റിവെയ്ക്കണെമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സാഹചര്യം കണക്കിലെടുത്ത് പാർലമെന്റിന് സമീപമുള്ള ഏഴ് മെട്രോ സ്റ്റേഷനുകൾക്ക് ഡൽഹി പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. നാളെ കർഷകരുമായി പൊലീസ് വീണ്ടും ചർച്ച നടത്തിയേക്കും.