ന്യൂഡൽഹി: എംപിമാർക്ക് തിരിച്ചടിയായി പാർലിമെന്റ് കാന്റീനിലെ സബ്‌സിഡി എടുത്തുകളഞ്ഞു. ഇതോടെ കുറഞ്ഞ വിലയിൽ ഭക്ഷണം വാങ്ങി വയറു നിറയ്ക്കാമെന്ന എംപിമാരുടെ മോഹത്തിനാണ് തിരിച്ചടയാവുന്നത്.സാമ്പത്തീക ലാഭം ലക്ഷ്യമിട്ടുള്ള നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത് ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ്.സബ്‌സിഡി നിർത്തലാക്കുന്നതോടെഎത്രത്തോളം ലാഭമുണ്ടാകുമെന്ന വിശദമായ വിവരങ്ങൾ സ്പീക്കർ വെളിപ്പെടുത്തിയില്ലെങ്കിലും ഏകദേശം എട്ട് കോടി രൂപയോളമടുത്ത് ലാഭിക്കാൻ ലോക്‌സഭാ സെക്രട്ടറിയേറ്റിന് കഴിയുമെന്നാണു വിലയിരുത്തൽ.

ജനുവരി 29ന് തുടങ്ങാനിരിക്കുന്ന അടുത്ത പാർലമെന്റ് സമ്മേളനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോർത്തേൺ റെയിൽവേയുടെ കീഴിൽ നടത്തിപ്പോന്ന കന്റീൻ ഇനി മുതൽ ഇന്ത്യൻ ടൂറിസം ഡവലപ്‌മെന്റ് കോർപറേഷനു കീഴിലാകുമെന്നും സ്പീക്കർ പറഞ്ഞു. എല്ലാ എംപിമാരും ബജറ്റ് സെഷനു മുൻപായി കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യസഭ രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സമ്മേളിക്കുമ്പോൾ ലോക്‌സഭയുടെ സമ്മേളനം സമയം വൈകിട്ട് നാല് മുതൽ എട്ട് വരെയാകും.

ചോദ്യോത്തര വേള ഒരു മണിക്കൂറിൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു. ആർടിപിസിആർ പരിശോധയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും എംപിമാരുടെ വസതികൾക്കടുത്തു െചയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ കയറുന്നതിനു മുൻപുള്ള ടെസ്റ്റുകൾ ജനുവരി 27നും 28നും നടത്താനാണ് തീരുമാനം. എംപിമാരും സ്റ്റാഫുകളും കുടുംബാംഗങ്ങളും നിർബന്ധമായി കോവിഡ് ടെസ്റ്റുകൾ നടത്താനും നിർദ്ദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാർലമെന്റിനും ബാധകമാണെന്ന് ബിർള പറഞ്ഞു.