ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന നളിനി ഹരിഹരന് പരോൾ അനുവദിച്ച് തമിഴ്‌നാട് സർക്കാർ. നളിനിയുടെ അമ്മ പത്മ നൽകിയ അപേക്ഷ പരിഗണിച്ച് മുപ്പത് ദിവസത്തേക്ക് പരോൾ നൽകാൻ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

തന്റെ ആരോഗ്യനില പരിഗണിച്ച് മകൾക്ക് പരോൾ അനുവദിക്കണമെന്ന് നളിനിയുടെ അമ്മ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.മൂന്ന് പതിറ്റാണ്ട് നീണ്ട ജയിൽവാസത്തിനിടെ ഇത് മൂന്നാം തവണയാണ് പരോൾ അനുവദിക്കുന്നത്. 2016ലാണ് നളിനിക്ക് ആദ്യമായി പരോൾ അനുവദിക്കുന്നത്. പിന്നീട് മകളുടെ കല്യാണത്തിനായി 2019ലും പരോൾ ലഭിച്ചു.

നളിനിയുൾപ്പെടെയുള്ള ഏഴ് പേരേയും മാനുഷിക പരിഗണന നൽകി വിട്ടയക്കാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഗവർണർ ഇത് അംഗീകരിക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

അതേ സമയം രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ ജയിൽ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കും. മുപ്പത് വർഷമായി ജയിലിൽ കഴിയുകയാണെന്ന് പേരറിവാളന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് മാറ്റണമെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.