കോഴിക്കോട്: മലയാളസിനിമയിലെ പ്രമുഖതാരമായ പാർവതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണിയിൽ നീക്കം. സിപിഎം. ആഭിമുഖ്യമുള്ള ചില സിനിമാ പ്രവർത്തകർതന്നെയാണ് ചരടുവലിക്കുന്നത്. ആഷിഖ് അബുവും റീമാ കല്ലിങ്കലും അടക്കമുള്ളവർ പാർവ്വതി മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. കോഴിക്കോട്ടെ ജയസാധ്യതയുള്ള മണ്ഡലം പാർവ്വതിക്കായി നൽകും.

മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാർവതിയെ മത്സരിപ്പിച്ചാൽ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് അവരുടെ വിലയിരുത്തൽ. നടി ആക്രമിക്കപ്പെട്ട കേസിൽ അടക്കം ദിലീപിനെതിരെ ഉറച്ച നിലപാട് എടുത്ത നടിയാണ് പാർവ്വതി. ഇതിനൊപ്പം മീ ടീ കാമ്പ്യയിന്റേയും ഭാഗമായി. കൊള്ളരുതായ്മകൾ എല്ലാം തുറന്നു പറയുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് നീക്കം. ആഷിഖ് അബു സിപിഎമ്മുമായി അടുത്തു പ്രവർത്തിക്കുന്ന സിനിമാ പ്രവർത്തകനാണ്. പാർവ്വതിയുമായും ആഷിഖ് അബുവും പാർവ്വതിയും അടുത്ത സൗഹൃദത്തിലുമാണ്. ഇതെല്ലാം മുതൽകൂട്ടാക്കി പാർവ്വതിയെ മത്സരിപ്പിക്കാനാണ് ശ്രമം.

ഡൽഹിയിൽ കർഷകസമരത്തെക്കുറിച്ച് ഈയിടെ പാർവതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതെല്ലാം പാർവതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ട്. സിനിമാതാരങ്ങളായ മുകേഷും ഗണേശ്‌കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാർത്ഥികളായി ജനവിധി തേടുമെന്നാണ് സൂചന. കോൺഗ്രസിനായി ധർമ്മജൻ ബോൾഗാട്ടിയും മത്സരിക്കാൻ സാധ്യതയുണ്ട്. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ സുരേഷ് ഗോപി, കൃഷ്ണകുമാർ, രാജസേനൻ തുടങ്ങിയവരും ഇടനേടുമെന്നാണ് സൂചന. ഇതിനൊപ്പമാണ് പാർവ്വതിയുടെ പേരും മത്സര സാധ്യതാ ലിസ്റ്റിൽ എത്തുന്നത്.

കോഴിക്കോട് നോർത്തിൽ മൂന്ന് ടേമായി പ്രദീപ് കുമാറാണ് എംഎൽഎ. രണ്ട് കൊല്ലത്തിൽ അധികം മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രദീപ് കുമാർ തോൽക്കുകയും ചെയ്തു. കോഴിക്കോട് നോർത്ത നിലനിർത്താൻ പാർവ്വതിക്ക് കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ. സിനിമയിൽ വിപ്ലവകരമായ ഇടപെടലുകളാണ് പാർവ്വതി നടത്തിയത്. ഇതിന്റെ ഫലമായി അവസരങ്ങൾ കുറയുകയും ചെയ്തു. മുഖ്യധാരയുടെ പിന്തുണയില്ലാതെ വേറിട്ട വഴിയിൽ നീങ്ങുന്ന പാർവ്വതിയുടെ നിലപാടുകളും ഇടതു പക്ഷ സ്വഭാവമുള്ളവയാണ്. ഈ സാഹചര്യത്തിലാണ് പാർവ്വതിയെ സിപിഎം സ്ഥാനാർത്ഥിയായി കൊണ്ടു വരാൻ ആഗ്രഹിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ഇരയ്ക്കൊം ഉറച്ചു നിന്ന നടിയാണ് പാർവ്വതി തിരുവോത്ത്. സിനിമയിലെ കള്ളമുഖങ്ങളെ പൊളിച്ചു കാട്ടിയ നടി. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് വേണ്ടി നിലയുറപ്പിച്ച വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടമുണ്ടാക്കിയ നടി. ബാഗ്ലൂർ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ്, ചാർളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയിൽ നിറയുമ്പോഴാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പർതാരമായി കുതിച്ചുയരുകയായിരുന്ന പാർവ്വതി ഒന്നും ആലോചിക്കാതെ ഇരയ്‌ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവിയായിരുന്നു പാർവ്വതിയുടെ തൊട്ട് മുമ്പിൽ. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാർവ്വതി മാറുമെന്ന് ഏവരും കരുതി. എന്നാൽ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമർശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകർ ആരും പിന്നെ പാർവ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താൻ പാർവ്വതി യാത്ര തുടർന്നു. ഇത് വലിയ നഷ്ടമാണ് പാർവ്വതിക്കുണ്ടാക്കിയത്.

നടിയെ ആക്രമിച്ചപ്പോൾ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാർവ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാൽ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും പിന്നെ പാർവ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികൾ. ഇതിൽ രേവതിയും പത്മപ്രിയയും ഗീതു മോഹൻദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങൾ ഇന്ന് വച്ച് പുലർത്തുന്നില്ല. അവസരങ്ങൾ തീരെ കുറഞ്ഞ സമയത്താണ് ഇവർ പ്രതിഷേധിക്കാനെത്തിയത്. അതുകൊണ്ട് തന്നെ വലിയ നഷ്ടങ്ങളുമില്ല. എന്നാൽ പാർവ്വതി മലയാളത്തിലെ പല വമ്പൻ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചിൽ. അങ്ങനെ നിലപാട് കൊണ്ട് ഏറെ നഷ്ടങ്ങളുണ്ടാക്കിയ നടിയാണ് പാർവ്വതി.

കൂട്ടുകാരിയെ ഒറ്റിക്കൊടുത്ത് സ്വന്തം താൽപര്യം നോക്കി പോകുന്ന സ്വാർഥയായ പെൺകുട്ടിയെയാണ് റോഷൻ ആൻഡ്രൂസിന്റെ നോട്ട് ബുക്കെന്ന ആദ്യ ചിത്രത്തിൽ പാർവതി അവതരിപ്പിച്ചത്. നോട്ട് ബുക്കിൽ അവൾക്കൊപ്പം നിൽക്കാതെ മാറി നിന്ന ആ ചുരുണ്ടമുടിക്കാരി. വെള്ളിത്തിരയ്ക്കപ്പുറമുള്ള യഥാർഥ ജീവിതത്തിൽ പാർവതി ആക്രമണത്തിന് ഇരയായ കൂട്ടുകാരിക്കൊപ്പം മാത്രമാണ് നിന്നത്. സിനിമയിലെ പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും പൊതുസമൂഹത്തിന് മുമ്പിൽ തുറന്നു പറയാൻ പാർവതി മടി കാണിച്ചിട്ടില്ല. കടുത്ത സൈബർ ആക്രമണത്തിന് പാർവതി ഇരയായത്. അപ്പോഴും പതറാതെ അസഭ്യം പറഞ്ഞവർക്കെതിരെ പരാതികൊടുക്കാൻ തയാറാകുകയാണ് ചെയ്തത്. ഒരു അഭിമുഖത്തിൽ പാർവതി ഏറെ വിഷമത്തോടെ സംസാരിച്ച ഒരു കാര്യമുണ്ട്, അവസരങ്ങൾ നിഷേധിക്കപ്പെടുന്നു, ഡബ്ല്യുസിസിയിലുള്ളവരോട് സംസാരിക്കുന്നതിന് പോലും വിലക്കുണ്ടെന്ന്. അപ്പോഴും പാർവ്വതി നിലപാട് മാറ്റാതെ പൊതു വേദികളിലെത്തി അമ്മയിലെ സൂപ്പർതാരങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ഡബ്ലുസിസിയുടെ ഈ പോരാട്ടത്തിൽ ഏറ്റവും നഷ്ടം സംഭവിക്കുന്നതും പാർവതിക്ക് തന്നെയാണ്.

മലയാളസിനിമയിൽ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാർവ്വതിക്ക് അവസരങ്ങൾ നഷ്ടമായി. അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാൾ ഒരുപടി മേലെ പാർവതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രത്യേക പരാമർശം നേടിയിരുന്നു. റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് പാർവ്വതിയുടെ തുടക്കം. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിങ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്. വിനോദ് കുമാർ-ടി കെ ഉഷാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ദ്രീയ വിദ്യാലയിൽ നിന്നുമാണ് പാർവ്വതി തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

തുടർന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങൾ. ബാഗ്ലൂർ ഡെയ്‌സിലെത്തിയപ്പോൾ താരമായി വളർന്നു. തമിഴ് സിനിമയിലും ഹിറ്റുകളുമായി ഇതിനിടെ പാർവ്വതി നിറഞ്ഞു. സിനിമയിൽ അവസരങ്ങൾക്ക് പിറകെ പോകാൻ ഇനിയും പാർവ്വതി ഇല്ല. സംവിധായക മോഹവും മനസ്സിലുണ്ട്. ഇതിനിടെയാണ് സിപിഎം ചർച്ചകളിൽ പാർവ്വതിയുടെ പേരും എത്തുന്നത്.