സിഡ്നി: സ്റ്റാർ പേസർ പാറ്റ് കമ്മിൻസ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനായേക്കും. സെലക്ടർമാരായ ജോർജ് ബെയ്‌ലി, ടോണി ഡോഡ്‌മെയ്ഡ്, ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവർ അംഗങ്ങളായുള്ള കമ്മറ്റി കമ്മിൻസുമായി അഭിമുഖം നടത്തിയിരുന്നു. ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനേയും ഇന്റർവ്യൂ ചെയ്തു. അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള പാനലിൽ കോച്ച് ജസ്റ്റിൻ ലാംഗറെ ഉൾപ്പെടുത്തിയിരുന്നില്ല.

2017ൽ സഹപ്രവർത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ ഈ അടുത്ത് പുറത്തായതോടെയാണ് ടിം പെയ്ൻ നായകസ്ഥാനത്ത് നിന്ന് രാജിവച്ചത്. ആഷസ് പരമ്പര തൊട്ടുമുൻപിൽ നിൽക്കെ പെയ്ൻ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. സഹപ്രവർത്തകയ്ക്ക് നഗ്നദൃശ്യങ്ങളും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും അയച്ച വിഷയം പെയ്‌നും സമ്മതിച്ചിരുന്നു.

പെയ്ൻ രാജിവയ്‌ക്കേണ്ടതില്ലായിരുന്നു ഓസ്‌ട്രേലിയൻ കളിക്കാരുടെ സംഘടനയായ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷന്റെ പക്ഷം. രണ്ട് പേർക്ക് ഇടയിൽ നടന്ന വ്യക്തിപരമായ കാര്യം മാത്രമാണിതെന്നായിരുന്നു അസോസിയേഷന്റെ അഭിപ്രായം. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ പെയ്‌നിന്റെ രാജി സ്വീകരിച്ചു.

പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ആഷസ് പരമ്പരയിൽ കമ്മിൻസ് ആയിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക. വർഷങ്ങൾക്ക് ശേഷമാണ് ഫാസ്റ്റ് ബൗളർ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി എത്തുന്നത്.