ന്യൂഡൽഹി: പതഞ്ജലി, ഡാബർ, സാന്ദു തുടങ്ങിയ ഇന്ത്യൻ ബ്രാന്റുകൾ വിൽക്കുന്നത് മായം കലർന്ന തേൻ എന്ന് കണ്ടെത്തൽ. ചൈനീസ് ഷുഗർ ചേർത്ത തേൻ ആണ് പ്രമുഖ ബ്രാന്റുകൾ വിൽക്കുന്നതെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) കണ്ടെത്തി. 13 ബ്രാന്റുകൾ പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ.

കോവിഡ് മഹാമാരിക്കിടെ തേൻ വിൽപനയിൽ വർധന ഉണ്ടായിട്ടും തേനീച്ച വളർത്തുന്ന കർഷകർ ദുരിതത്തിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടർ ജനറൽ സുനിത നരേൻ പറഞ്ഞു- 'ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വർഷങ്ങളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ സങ്കീർണമായ തട്ടിപ്പാണ് ഇത്. ആരോഗ്യത്തിന് വളരെയധികം ഹാനികരമായ തട്ടിപ്പാണ് തേനിൽ നടക്കുന്നത്. കോവിഡ് വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിരോധം വർധിപ്പിക്കാനായി തേൻ ഉപഭോഗം കൂടിയ സമയമാണിത്. പഞ്ചസാര സിറപ്പ് ചേർത്ത് വിൽപനക്കെത്തുന്ന തേനുകൾ കോവിഡ് അപകട സാധ്യത കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്. മാത്രമല്ല പഞ്ചസാര കൂടുതലായി ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇതും ആരോഗ്യത്തിന് ഭീഷണിയാണ്'- സുനിത നരേൻ വ്യക്തമാക്കി.

തേനിലെ മായം കണ്ടെത്തുന്ന പരിശോധനകളെ മറികടക്കാൻ കഴിയുംവിധത്തിലാണ് പഞ്ചസാര സിറപ്പ് തേനിൽ ചേർക്കുന്നതെന്നും സി.എസ്.ഇ കണ്ടെത്തി. മുൻപൊക്കെ കരിമ്പ്, അരി, ബീറ്റ് റൂട്ട് തുടങ്ങിയവയിൽ നിന്നുള്ള പഞ്ചസാരയാണ് തേനിന്റെ മധുരം കൂട്ടാനായി ചേർത്തിരുന്നത്. സി3, സി4 പരിശോധനകളിൽ ഈ മായം കണ്ടെത്താൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ ചേർക്കുന്ന ചൈനീസ് ഷുഗർ ന്യൂക്ലിയർ മാഗ്‌നറ്റിക് റെസണൻസ് പരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ. കയറ്റുമതി ചെയ്യുന്ന തേനിൽ ഈ പരിശോധന ഇന്ത്യയിൽ നിർബന്ധമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ ദേശീയ ക്ഷീര വികസന ബോർഡിലും (എൻഡിഡിബി) സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡിലുമാണ് പരിശോധന നടത്തിയത്. എന്നാൽ തേനിൽ മായം ചേർക്കുന്നുവെന്ന ആരോപണം പതഞ്ജലിയും ഡാബറും സാന്ദുവും നിഷേധിച്ചു. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തേൻ വിൽക്കുന്നതെന്നും ഇവർ അവകാശപ്പെടുന്നു.