തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ ശുപാർശ. പെൻഷൻ പ്രായം 56 വയസിൽ നിന്ന് 57 ആക്കി ഉയർത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ ചെയ്തു. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാരിനോട് ഇക്കാര്യം ശുപാർശ ചെയ്തത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. ഇതനുസരിച്ച് ജോലി സമയം ദീർഘിപ്പിക്കണം. നിലവിൽ പകൽ 10 മുതൽ 5 വരെ ഏഴുമണിക്കൂറാണ് ജീവനക്കാരുടെ ജോലി സമയം.

ഉച്ചയ്ക്ക് 1.15 മുതൽ 2 വരെ ഇടവേളയാണ്. ശനിയാഴ്ചയിലെ പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കി ദീർഘിപ്പിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 % ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാർശയിൽ പറയുന്നു.

വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികൾ കണ്ടെത്തണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണമെന്നും ശുപാർശയിൽ പറയുന്നു.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിന് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന സമിതിയിൽ മാനേജ്മെന്റ്, യൂണിവേഴ്സിറ്റി, സർക്കാർ പ്രതിനിധികൾ ഉണ്ടാവണം.നിയമനത്തിനായുള്ള അഭിമുഖത്തിന്റെ ഓഡിയോയും വിഡിയോയും പകർത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്സ്മാനായി നിയമിക്കേണ്ടതാണെന്നും ശുപാർശയിൽ പറയുന്നു.

ഭരണ രംഗത്ത് കാര്യക്ഷമതയാണ് ആവശ്യം. സാധാരണക്കാരന്റെ യഥാർഥ പ്രശ്‌നം എന്താണെന്ന് ഉൾക്കൊള്ളാനുള്ള മനോഭാവം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം. മര്യാദയോടെയുള്ള പെരുമാറ്റമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യം. പിഎസ്‌സി റിക്രൂട്‌മെന്റ് കാര്യക്ഷമമാക്കുക. അതിവേഗം റ്രിക്രൂട്‌മെന്റ് നടപടികൾ പൂർത്തിയാക്കുക. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുക.