പൂഞ്ഞാർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് തന്റെ വിലയിരുത്തലെന്ന് പിസി ജോർജ്. ആർക്കും ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നും അത് കഴിഞ്ഞ് പൂഞ്ഞാറുകാർ തീരുമാനിക്കും ബാക്കി കാര്യങ്ങളെന്നും പിസി ജോർജ് പറഞ്ഞു.

''എന്റെ വിലയിരുത്തൽ പ്രകാരം ആർക്കും ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ല. അത് കഴിഞ്ഞ് പൂഞ്ഞാറുകാർ തീരുമാനിക്കും എന്തു വേണമെന്ന്. ഇവിടെ മതതീവ്രവാദികൾ കുറച്ചു പേരുണ്ട്. ഞാൻ പച്ചയ്ക്ക് പറയാം. അവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ സഹായിച്ചവരാണ്. അന്ന് ഞാൻ ഇവർ ഭീകരവാദികളാണെന്ന് അറിഞ്ഞില്ല. ഇവരുടെ വോട്ട് എനിക്ക് വേണ്ട. തീവ്രവാദികളുടെ വോട്ട് വാങ്ങി എംഎൽഎയാകാൻ ഞാൻ ഉദേശിക്കുന്നില്ല.'' പിസി ജോർജിന്റെ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ കൂവി വിളിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ജോർജ് രംഗത്തെത്തിയിരുന്നു. ''ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാൻ എന്റെ പട്ടി പോലും വരില്ല. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലീങ്ങൾ എനിക്കൊപ്പമാണ്.''

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയാണ് പിസി ജോർജും ഒരുവിഭാഗമാളുകളും തമ്മിൽ വാക്കേറ്റമുണ്ടായത്. പിസി ജോർജിന്റെ വാഹന പര്യടനം ഈരാറ്റുപേട്ടയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. പിസി ജോർജിന് നേരെ സംഘത്തിലെ ചിലർ കൂവുകയായിരുന്നു. ഇതിൽ പ്രകോപിതനായ പിസി ജോർജ് കൂവിയവരെ അസഭ്യം പറയുകയും ചെയ്തു.

അന്ന് പി.സി പറഞ്ഞതിങ്ങനെ: ''നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെയൊക്കെ വീട്ടിൽ കാരണവന്മാർ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്മാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കാം. ഞാൻ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഈരാറ്റുപേട്ടയിൽ തന്നെ കാണും''. കൂടെ ഏതാനും സഭ്യമല്ലാത്ത പ്രയോഗങ്ങളും നടത്തിയാണ് പി.സി ജോർജ് മടങ്ങിയത്.