ഇടുക്കി: ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റ ആഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെ പെട്ടിമുടി ദുരന്തഭൂമിയായി. ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ദ്ധർ. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റർ മഴയാണ് പെട്ടിമുടിയിൽ പെയ്തത്. ഇതിനൊപ്പം സമീപമലയിൽ നിന്നുള്ള വെള്ളം കൂടി കുത്തിയൊലിച്ച് വന്നതോടെ ഉരുൾപൊട്ടലുണ്ടായെന്നാണ് നിഗമനം,

കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്‌ഫോടനം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴ. ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ പെയ്ത മഴ 2,147 മില്ലി മീറ്റർ. ചരിത്രത്തിൽ ആദ്യമായാണ് മൂന്നാർ മലനിരകളിൽ ഇത്രയും മഴ കിട്ടുന്നത്.

രാജമലയിൽ നിന്നുള്ള മലവെള്ളം കൂടി താഴെയുള്ള പെട്ടിമുടിയിലേക്ക് എത്തിയതോടെ ഉരുൾപൊട്ടലിൽ 14 അടിയോളം ഉയരത്തിൽ വെള്ളമെത്തി.