തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കസ്റ്റഡിയിൽ. പാങ്ങോട് സ്വദേശിയായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് പിടിയിലായത്.

മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടിൽ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സർട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബർ മൂന്നിന് പാങ്ങോടുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി.

ഭരതന്നൂർ പി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകനാണ് പ്രദീപ്. കഴിഞ്ഞ മൂന്നിനാണ് സംഭവം. മലപ്പുറം ജില്ലയിൽ ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന ഇവർ അടുത്തിടെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോവിഡില്ലാ സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തകനെ സമീപിച്ചു. സർട്ടിഫിക്കറ്റ് നൽകാമെന്നുപറഞ്ഞ് ഇയാൾ സ്ത്രീയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി.

കഴിഞ്ഞദിവസം കത്തിപ്പാറ കളത്തൂരിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ട് കൈമാറിയതായും വെള്ളറട പൊലീസ് അറിയിച്ചു.