തിരുവനന്തപുരം: ജൂലായ് - ഓഗസ്റ്റ്മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു. ഓണത്തിന് മുമ്പായി ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ഇക്കാര്യം കണക്കിലെടുത്ത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.

പെൻഷൻ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് പത്തിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.