കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽവച്ച് കാണാതായി. കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായിരിക്കുന്നത്. അന്വേഷണ സമയത്ത് ക്രൈംബ്രാഞ്ചാണ് ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നത്.

കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മെയ്‌ 17നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തത്. കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

അതേസമയം ബൈക്ക് നഷ്ടപ്പെട്ട വിവരം പൊലീസ് സ്ഥീരീകരിച്ചിട്ടില്ല.എങ്കിലും ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട 17 വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഫോറൻസിക് പരിശോധന നടത്താൻ സിബിഐ തയ്യാറെടുത്തിരിക്കെയാണ് ബൈക്ക് കാണാതാകുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാമെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.